തിരുവനന്തപുരം: വൈദ്യുതി ബോർഡിൻ്റെ പെൻഷൻ ബാധ്യത ഏറ്റെടുക്കാനാകില്ലെന്നും പെൻഷൻ മാസ്റ്റർ ട്രസ്റ്റിന് തുക വകയിരുത്തേണ്ട ഉത്തരവാദിത്വം വൈദ്യുതി ബോർഡിനാണെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവ്. കെ.എസ്.ഇ.ബി. ലിമിറ്റഡ് വാർഷികവിഹിതം മാസ്റ്റർ ട്രസ്റ്റിനു നല്‍കിയാണ് പെൻഷൻ ഫണ്ട് നിലനിർത്തേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
ഹൈക്കോടതിയുടെ ആവശ്യത്തെ തുടർന്ന് ബോർഡിൻ്റെ പെൻഷനേഴ്‌സ് സംഘടനയായ പെൻഷനേഴ്‌സ് അസോസിയേഷൻ പ്രതിനിധികളുടെ വാദം കേട്ട ശേഷമാണ് സർക്കാർ ഉത്തരവിറക്കിയത്.
പത്ത് വർഷത്തേക്ക് കൂടി വൈദ്യുതി ഡ്യൂട്ടി ബോർഡിന് നൽകണമെന്നും മാസ്റ്റർ ട്രസ്റ്റ് രൂപീകരിക്കാൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് പെൻഷൻ അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചത്. പെൻഷൻ അസോസിയേഷൻ പ്രതിനിധികളെ നേരിട്ട് കേട്ട് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ട പ്രകാരമാണ് ഊർജവകുപ്പ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്.
2013-ലെ ത്രികക്ഷി കരാർപ്രകാരം പെൻഷൻ ഫണ്ടിന്റെ 35.4 ശതമാനം ബാധ്യത സംസ്ഥാന സർക്കാരിനാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളില്‍നിന്ന് ഡ്യൂട്ടി ഇനത്തില്‍ പിരിക്കുന്ന തുക പത്തുവർഷത്തേക്ക് സർക്കാർ ബോർഡിനു വിട്ടുനല്‍കിയിരുന്നു. ഈ കാലാവധി 2023-ല്‍ അവസാനിച്ചു.
ഈ തുക സർക്കാരിലേക്ക് അടയ്ക്കണമെന്ന് ആ വർഷത്തെ ബജറ്റില്‍ ധനമന്ത്രി ശുപാർശ ചെയ്തിരുന്നു. എന്നാല്‍ മാസ്റ്റർ ട്രസ്റ്റ് ഫണ്ട് യാഥാർഥ്യമാവാത്തതിനാല്‍ വൈദ്യുതി ബോർഡില്‍ പെൻഷൻ പ്രതിസന്ധിയിലാവുമെന്ന് ചൂണ്ടിക്കാട്ടി പെൻഷൻ കൂട്ടായ്മ സർക്കാരിനെയും ഹൈക്കോടതിയെയും സമീപിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്