തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. നിരവധി ജില്ലകളിൽ നടന്ന പ്രതിഷേധങ്ങൾ സംഘർഷത്തിലേക്ക് നീങ്ങുകയും പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.
മലപ്പുറത്ത് പ്രതിഷേധത്തിനിടെ പ്രവർത്തകർ ജലപീരങ്കിയുടെ കുഴൽ തകർത്തു എന്നും റിപ്പോർട്ടുണ്ട്. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. തിരുവനന്തപുരത്തും പ്രതിഷേധം ശക്തമായി. പത്തനംതിട്ടയിൽ വനിതാ പ്രവർത്തകരെ ഉൾപ്പെടെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കിയതായും റിപ്പോർട്ടുകളുണ്ട്.
മലപ്പുറം, തൃശൂർ തുടങ്ങിയ ജില്ലകളിൽ നടന്ന പ്രതിഷേധ മാർച്ചുകൾ അക്രമാസക്തമായി മാറി. “പൊലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണം” എന്ന ആവശ്യമുന്നയിച്ചായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം. ബാരിക്കേഡുകൾ മറികടന്ന് മുന്നേറാൻ ശ്രമിച്ച പ്രവർത്തകർ പൊലീസ് വാഹനങ്ങൾക്കു മുകളിലും കയറി പ്രതിഷേധിച്ചു. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രതിഷേധക്കാർ പിന്മാറാൻ തയ്യാറായില്ല. പ്രതിഷേധം പല ഘട്ടങ്ങളിലും സംഘർഷാവസ്ഥ സൃഷ്ടിച്ചു.
കേരള സർവകലാശാല തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് എസ്എഫ്ഐ നടത്തിയ ആഘോഷ പ്രകടനത്തിനിടെയുണ്ടായ സംഘർഷമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് തുടക്കമായത്. എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായതിനെ തുടർന്ന് സ്ഥിതി വഷളായി. തുടർന്ന് പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.
എന്നാൽ പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്നതോടെ സിപിഐഎം നേതാക്കളായ എം.വി. ജയരാജനും എ.എ. റഹീമും സ്ഥലത്തെത്തി ഇടപെട്ടാണ് പ്രവർത്തകരെ മാറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
