കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷന് തനിക്കെതിരേ പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി നടൻ സലിംകുമാർ. പരാമർശത്തിൽനിന്ന് താൻ പിന്നോട്ടില്ലെന്ന് സലിംകുമാർ വ്യക്തമാക്കി.
മുഖ്യമന്ത്രി പറഞ്ഞ കഥയെ സംബന്ധിച്ച് താൻ പ്രസംഗത്തിൽ സൂചിപ്പിച്ച രണ്ടുപേരുടെ യഥാർഥ അഡ്രസ് മുഖ്യമന്ത്രി നൽകിയാൽ താൻ കാലുപിടിച്ചുമാപ്പുപറയാമെന്നും സലിംകുമാർ പരിഹസിച്ചു.
ഭിന്നശേഷി അവകാശങ്ങൾക്കായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയായ നാഷണൽ പ്ലാറ്റ്ഫോം ഫോർ ദി റൈറ്റ്സ് ഓഫ് ദ ഡിസേബിൾഡ് ആണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയത്.
'പരാതിയെക്കുറിച്ച് ഞാൻ എന്ത് പറയാനാണ്, തിരഞ്ഞെടുപ്പ് കമ്മിഷനാണത് തീരുമാനിക്കേണ്ടത്. പരാമർശത്തിൽനിന്ന് പിന്തിരിയാനുള്ള ഒരു തീരുമാനവുമില്ല. ഊളംപാറ എന്ന് പറയുന്ന മാനസികകേന്ദ്രമില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് കേസുകൊടുക്കുന്നത്? ഞാൻ പ്രസംഗത്തിൽ പറഞ്ഞ രണ്ടുവ്യക്തികൾ ശരിക്കുമുണ്ടെങ്കിൽ, മുഖ്യമന്ത്രി അവരുടെ അഡ്രസ് പറഞ്ഞാൽ മാപ്പുപറഞ്ഞേക്കാം. ഇരുവരുടേയും അഡ്രസ് പറഞ്ഞാൽ കാലുപിടിച്ച് മാപ്പുപറഞ്ഞേക്കാം. ഇല്ലാത്തൊരു കഥയ്ക്ക് ഞാനൊരു ട്രോളുണ്ടാക്കി എന്നുമാത്രമേയുള്ളൂ', സലിംകുമാർ പറഞ്ഞു.
പറവൂരിലെ പ്രസംഗത്തിൽ സലിംകുമാറിന്റെ വാക്കുകൾ:
അഞ്ചാറു മാസം മുമ്പ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കണ്ടു. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ മകൻ അമേരിക്കയിൽനിന്ന് വന്നിട്ട് കേരളം കണ്ടപ്പോൾ ആ പയ്യൻ പറഞ്ഞു, 'കേരളം ഇത് എന്തൊരു മാറ്റമാണ്, അമേരിക്ക പോലും തോറ്റു പോകും' എന്ന് മുഖ്യമന്ത്രി പറഞ്ഞു. അപ്പോൾ എനിക്ക് സംശയം, ഈ പയ്യൻ ആരായിരിക്കും, ഇപ്പോൾ എവിടെ ഉണ്ടാവുമെന്ന്. അങ്ങനെ ഞാൻ പയ്യനെ അന്വേഷിച്ചു ചെന്നു. എനിക്ക് പയ്യനെ കാണാൻ പറ്റി, നമ്മുടെ ഊളംപാറയിലുള്ള മാനസിക ആശുപത്രിയിലായിരുന്നു. ഞാൻ അച്ഛനോട് ചോദിച്ചു, എന്താ ഇവിടെ കൊണ്ടുവന്നതെന്ന്. അല്ല സലീമേ, ഈ കേരളം കണ്ടിട്ട് അമേരിക്ക എന്ന് പറയണമെങ്കിൽ, അപ്പോൾതന്നെ അവന് കുഴപ്പമുണ്ടെന്ന് മനസ്സിലായി.
അതിന്റെ പേരിലാണ് ഇവിടെ ഇപ്പോൾ കൊണ്ടുവന്നതെന്ന് അച്ഛൻ പറഞ്ഞു. പിന്നെ വേറെ ഒരു വാർത്ത വന്നത്, മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. പി. രാജീവ് അദ്ദേഹത്തോട് ചെന്നുപറഞ്ഞു, കേരളത്തിൽ പണം മുടക്കാൻ ഒരു വ്യവസായി വന്നിട്ടുണ്ടെന്ന്. മുഖ്യമന്ത്രി വിചാരിച്ചു വളരെ നിസ്സാര പൈസ മുടക്കാൻവേണ്ടിയായിരിക്കുമെന്ന്. വ്യവസായിക്ക് പേരില്ലകേട്ടോ, പേര് പറയില്ല. പയ്യനും പേരും അഡ്രസും ഒന്നുമില്ല, വ്യവസായിക്കും പേരും അഡ്രസ്സും ഒന്നുമില്ല. എത്ര രൂപയാണ് മുടക്കാൻ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മൂന്നു ലക്ഷം കോടിയാണെന്ന് പറഞ്ഞു.
അപ്പോൾ മുഖ്യമന്ത്രി ഞെട്ടി. ഞെട്ടിയിട്ട് ചോദിച്ചു, 'എന്താണ് കേരളത്തിന് മൂന്നു ലക്ഷം കോടി മുടക്കുന്നതെന്ന്'. വ്യവസായ സൗഹൃദം, ലോകത്ത് ഇത്രയുമുള്ള സ്ഥലം വേറയില്ല. ആന്തൂർ സാജനെ പോലുള്ളവരൊക്കെ എങ്ങനെയാണ് നിങ്ങൾ സഹായിച്ചത്. ഇത് കേട്ടപ്പോൾ ഞാൻ വീണ്ടും അയാളെ അന്വേഷിച്ചു വന്നു. നമ്മുടെ പയ്യൻ കിടന്നില്ലേ, അതിന്റെ ഇപ്പുറത്തെ കട്ടിലിൽ. ഡോക്ടർ പറയുവാണ്, മൂലമറ്റത്തുള്ള പവർ ഷോക്ക് കൊടുത്തിട്ട് തീർന്നില്ല, ഇനി കഠിനംകുളത്തെ താപനിലയത്തിൽനിന്ന് വൈദ്യുതി വന്നാൽ ഇയാളുടെ ഭ്രാന്ത് മാറ്റാമെന്ന്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
