തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലവിലെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ.
വോട്ടിനേക്കാൾ നിലപാടുകൾക്ക് മുൻഗണന നൽകുന്ന രാഷ്ട്രീയ ശൈലിയാണ് തന്റേതെന്ന് ആവർത്തിച്ച അദ്ദേഹം, വിഷയത്തിൽ ഇപ്പോൾ കോടതി ചോദിക്കുന്ന കാര്യങ്ങൾക്ക് മാത്രം മറുപടി നൽകുക എന്നതാണ് സർക്കാരിന്റെ സമീപനമെന്നും പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ ഏകപക്ഷീയമായ തീരുമാനം എടുക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തിൽ പണ്ഡിതന്മാർ, വിദഗ്ധർ, സാമൂഹ്യ പരിഷ്കർത്താക്കൾ എന്നിവരുമായി ചർച്ചകൾ നടത്തിയ ശേഷമേ അന്തിമ നിലപാട് കൈക്കൊള്ളാനാകൂ എന്നും അദ്ദേഹം പറഞ്ഞു. കോടതിയും ഇതേ രീതിയിൽ ചർച്ചകൾ നടത്തി തീരുമാനമെടുക്കണം എന്നാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുമ്പ് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും കോടതി വിധി നടപ്പാക്കുമെന്നും പറഞ്ഞ സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയോ എന്ന ചോദ്യത്തിന്, സുപ്രീം കോടതി ഇതുവരെ അഭിപ്രായം ചോദിച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കോടതി വീണ്ടും അഭിപ്രായം തേടുകയാണെങ്കിൽ അപ്പോൾ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
