തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ അച്ചടി അനിശ്ചിതത്വത്തില്‍. പത്താം ക്ലാസിലെ പുസ്തകങ്ങളുടെ വിതരണം മാത്രമാണ് നിലവില്‍ പൂര്‍ത്തിയായിട്ടുള്ളത്. മറ്റ് ക്ലാസുകളിലെ ഭൂരിഭാഗം പുസ്തകങ്ങളും അച്ചടിശാലകളില്‍ തന്നെ തുടരുന്നത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കുന്നു.
പാഠപുസ്തക അച്ചടി വൈകുന്നതിന് പ്രധാന കാരണം ആവശ്യത്തിന് പേപ്പര്‍ ലഭ്യമാകാത്തതാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അച്ചടിക്കാവശ്യമായ ഗുണനിലവാരമുള്ള പേപ്പര്‍ കൃത്യസമയത്ത് എത്തിക്കാന്‍ കഴിയാത്തത് അച്ചടി ശാലകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ഒന്നാം ഘട്ട വിതരണം മെയ് പകുതിയോടെ പൂര്‍ത്തിയാക്കേണ്ടതായിരുന്നുവെങ്കിലും പല ജില്ലകളിലും ഭൂരിഭാഗം പുസ്തകങ്ങളും എത്തിയിട്ടില്ല.
സ്‌കൂളുകള്‍ തുറക്കാന്‍ ഇനി ഒന്നരയാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ജൂണ്‍ ഒന്നിന് തന്നെ ക്ലാസുകള്‍ സജീവമാകാനിരിക്കെ, കയ്യില്‍ പുസ്തകമില്ലാതെ കുട്ടികള്‍ എങ്ങനെ പഠനം തുടങ്ങുമെന്ന ചോദ്യമാണ് ഉയരുന്നത്. പത്താം ക്ലാസിലെ പുസ്തകങ്ങള്‍ കിട്ടിയത് ആശ്വാസമാണെങ്കിലും മറ്റ് ക്ലാസുകളിലെ കുട്ടികളുടെ കാര്യം കഷ്ടത്തിലാണ്. ഡിജിറ്റല്‍ യുഗമാണെന്ന് പറയുമ്പോഴും കയ്യില്‍ പുസ്തകം ലഭിച്ചാലേ കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയൂ എന്ന് ഒരു രക്ഷിതാവ് പറയുന്നു.
വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ പേപ്പര്‍ ലഭ്യമാക്കി അച്ചടി പൂര്‍ത്തിയാക്കാനും, സ്‌കൂള്‍ തുറക്കുന്ന ആദ്യ വാരത്തില്‍ തന്നെ വിതരണം ഉറപ്പാക്കാനും സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
