തിരുവനന്തപുരം: കെ-റെയിലിനേക്കാൾ ചെലവ് കൂടിയ പദ്ധതിയാണ് ഈ ശ്രീധരൻ മുന്നോട്ട് വെച്ച അതിവേഗ റെയിൽ പാതയെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തോമസ് ഐസക്കിന്റെ വിശദീകരണം.
കെ-റെയിലിന് കിലോമീറ്ററിന് 100 - 150 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ നിർദ്ദേശത്തിന് 200 - 300 കോടി രൂപയെങ്കിലും വരും. ഇത്രയും അല്ല 4 - 5 മടങ്ങ് ഉയർന്ന ചെലവ് വരും എന്നാണ് ചില വിദഗ്ധർ എഴുതിക്കണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തോമസ് ഐസക്കിൻറെ ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണ്ണ രൂപം ഇങ്ങനെ..
കെ റെയിലിനു പകരം അതിവേഗ ട്രെയിൻ. എനിക്ക് ഈ പേര് മാറ്റത്തിന്റെ അർത്ഥം പിടികിട്ടിയിട്ടില്ല. രണ്ട് ട്രെയിനിന്റെയും സ്പീഡ് ഏതാണ്ട് ഒന്ന് തന്നെ. പരമാവധി മണിക്കൂറിൽ 200 കിലോമീറ്റർ തന്നെ. കെ റെയിൽ തുടക്കം മുതൽ അർദ്ധ അതിവേഗ ട്രെയിൻ എന്നാണു സ്വയം വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ “അർദ്ധ” എന്ന വിശേഷണം എടുത്തു കളഞ്ഞു. അങ്ങിനെ ചിലർക്ക് ഇ.ശ്രീധരന്റെ പുതിയ നിർദ്ദേശം ബുള്ളറ്റ് ട്രയിൻ ആയി മാറി. വേഗ റെയിൽ പാതയ്ക്കുള്ള ഏത് നിർദ്ദേശവും സ്വതന്ത്ര മനസോടെ നോക്കികാണണം എന്നാണു എന്റെ അഭിപ്രായം. ഒരു കാര്യത്തിലെ നിര്ബന്ധമുള്ളൂ. കേരളത്തിന്റെ ഗതാഗത ഘടനയിൽ ഒരു തെക്ക് - വടക്ക് ഹൈസ്പീഡ് ട്രെയിൻ വേണം. പാരിസ്ഥിതികമായും സാമ്പത്തികമായും ഇത് ഒഴിച്ച് കൂടാൻ ആവാത്തതാണ്. എന്നാൽ കെ-റെയിലിനെ എതിർക്കാൻ “ആർക്കാണിത്ര ധൃതി?” എന്ന് ചോദിക്കുകയായിരുന്നു ഇതുവരെ യുഡിഎഫ്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇപ്പോൾ കുറച്ചു വെളിച്ചം വീണിട്ടുണ്ട്. കെ സുധാകരന് ഇപ്പോഴും നേരം വെളുത്തിട്ടില്ല. പോട്ടെ, സതീശനെങ്കിലും തോന്നിയല്ലോ? പക്ഷെ എന്തുകൊണ്ട് കെ-റെയിലിന്റെ കുറ്റി പറിക്കാൻ നടന്നു എന്നതിന്റെ കാരണം സതീശൻ വിശദീകരിക്കണം. അദ്ദേഹത്തിന്റെ അവകാശവാദം കെ-റെയിലിനു DPR പോലും ഉണ്ടായിരുന്നില്ലെന്ന്. അതുകൊണ്ടാണത്രെ എതിർത്തത്.
തെറ്റ്. ഇപ്പോഴത്തെ ശ്രീധരന്റെ നിർദ്ദേശത്തിനാണ് DPR ഇല്ലാത്തത്. DPR ന് DMRC ചുമതല ഏൽക്കാൻ പോവുന്നതേയുള്ളൂ. അതിനുള്ള ഉത്തരവ് പോലും റെയിൽവേ ഇറക്കിയിട്ടില്ല. കെ-റെയിലിനാവട്ടെ കേന്ദ്ര സർക്കാരിന്റെ അനുവാദത്തോടുകൂടി ലിഡാർ സർവ്വേ നടത്തി. പാരിസ്ഥിതിക പഠനം നടത്തി. അന്തർദേശീയ ടെണ്ടറിലൂടെ തിരഞ്ഞെടുത്ത പാരീസ് ആസ്ഥാനമായുള്ള സിസ്ത്ര DPR-ഉം തയ്യാറാക്കി. ഇവയ്‌ക്കെല്ലാം എതിരെ ശാസ്ത്ര സാങ്കേതിക വിമർശനങ്ങൾ ഉണ്ടാകാം. അവ സംബന്ധിച്ചു ചർച്ചയും ആവാം. എന്നാൽ ഈ പഠനങ്ങളെ എല്ലാം തട്ടിക്കൂട്ട് പഠനം എന്ന് പറഞ്ഞു കുറ്റി പറിയ്ക്കാൻ ആണ് യുഡിഎഫ് നടന്നത്.
രണ്ടും സെമി ഹൈസ്പീഡ്. രണ്ടും നിലവിലുള്ള ട്രാക്കുകളിൽ നിന്ന് സ്വതന്ത്രമായിട്ടുള്ളതാണ്. രണ്ടും സ്റ്റാൻഡേർഡ് ഗേജിൽ. രണ്ടിനും 9 - 8 കോച്ചുകൾ വീതം. തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ കെ-റെയിലിനു 4 മണിക്കൂർ. പുതിയ നിർദ്ദേശത്തിന് തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ 3 മണിക്കൂർ 15 മിനിറ്റ്. കാസർഗോഡ് വരെ നീട്ടുമ്പോൾ ഏതാണ്ട് ഒരേ സമയം.
ഇനി എന്താണ് വ്യത്യാസങ്ങൾ? കെ-റെയിൽ പാത കൂടുതൽ ഗ്രൗണ്ട് ലെവലിൽ ആണ്. പുതിയ നിർദ്ദേശത്തിൽ കൂടുതൽ എലവേറ്റഡ് പാതകളും തുരങ്കങ്ങളുമാണ്. ഇങ്ങനെ പണിയുന്നതിന് കൂടുതൽ പാറകളും നിർമ്മാണ പ്രവർത്തികളും വേണ്ടി വരും. പക്ഷെ പാരിസ്ഥിതിക സാമൂഹ്യാഘാതങ്ങൾ താരതമ്യേന കുറയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
