തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തില്‍ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും ഉള്‍പ്പെടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വേനലവധിക്കാലത്ത് ആവശ്യമായ തയാറെടുപ്പുകള്‍ നടത്തും. രാസലഹരിയുടെ ദൂഷ്യഫലങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തല്‍, അധ്യാപകർക്ക് കൗണ്‍സലിംഗ് പരിശീലനം, കുട്ടികള്‍ക്ക് കായികപരിശീലനത്തിന് അധികസമയം, രക്ഷിതാക്കള്‍ക്ക് ബോധവത്കരണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം ഏറ്റെടുക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വലിയ മുന്നൊരുക്കങ്ങള്‍ നിലവില്‍ നടക്കുന്നുണ്ട്. വിവിധ മേഖലകളിലെ വിദഗ്ധരുടെയും സാമുദായിക-സംഘടനാ നേതാക്കളുടെയും യോഗങ്ങളും ശില്‍പശാലയും മാർച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തി. കുട്ടികളും യുവാക്കളുമാണ് ഇരകളാകുന്നതില്‍ ഏറെയുമെന്നതിനാല്‍ രക്ഷിതാക്കള്‍ക്കും അധ്യാപകർക്കും കുട്ടികള്‍ക്കും ബോധവത്കരണം നല്‍കേണ്ടതുണ്ട്.
കുട്ടികള്‍ക്കാവശ്യമായ കൗണ്‍സലിംഗ് നല്‍കുന്നതിന് അധ്യാപകർക്ക് പരിശീലനം നല്‍കും. പഠനസമ്മർദം ഒഴിവാക്കി വീടുകളിലേക്ക് മടങ്ങുന്നതിനായി എല്ലാ ദിവസവും അവസാന പിരീഡ് സുംബ ഡാൻസ് പോലുള്ള കായികപ്രവർത്തനങ്ങള്‍ക്കായി നീക്കിവയ്ക്കും.
ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള കച്ചവടസ്ഥാപനങ്ങളെയും ദുരൂഹമായി കാണുന്ന വ്യക്തികളെയും നിരീക്ഷിക്കണം. സമൂഹമാകെയും ഇതിനായി ഉണർന്നു പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരിക്ക് അടിമപ്പെടുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമല്ല സർക്കാർ സ്വീകരിക്കുന്നത്. അവരെ തിരുത്തി സമൂഹത്തോടൊപ്പം ചേർത്തുവച്ച് കൊണ്ടുപോകാനാണ് ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്