കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നടത്തിയ പാലാരിവട്ടം പോലിസ് സ്റ്റേഷൻ ഉപരോധം രാത്രി സംഘർഷത്തിൽ കലാശിച്ചു. പിടിയിലായവർക്ക് ജാമ്യം നൽകാൻ പോലീസ് കൂട്ടാക്കാത്തതാണ് കാരണം. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, അൻവർ സാദത്ത്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരടക്കമുള്ള നേതാക്കൾ സ്റ്റേഷനിലേക്ക് തള്ളിക്കയറി.
പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് റോഡ് ഉപരോധിക്കുകയും ചെയ്തു. നവകേരള സദസിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചതിന് ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിലായത്. ജനപ്രതിനിധികൾ അടക്കമുള്ളവർ സമരം നടത്തുന്നതിനിടെ, പിരിഞ്ഞു പോയില്ലെങ്കിൽ തല്ലി ഓടിക്കുമെന്ന് എസ്.ഐ ഭീഷണി മുഴക്കിയെന്ന് ആക്ഷേപമുയർന്നു.
സമാധാനപരമായി കരിങ്കൊടി പ്രതിഷേധം നടത്തിയ പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടയ്ക്കാനുള്ള നീക്കം അനുവദിക്കില്ലന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. സി.പി.എം നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ചതെന്നും ഷിയാസ് ആരോപിച്ചു.
ദീപ്തി മേരി വർഗീസ്, വി.കെ മിനിമോൾ, സക്കീർ തമ്മനം, ജോസഫ് അലക്‌സ്, അബ്ദുൾ ലത്തീഫ് തുടങ്ങിയവരും ഉപരോധത്തിന് നേതൃത്വം നൽകി. രാത്രി വൈകിയും ഉപരോധം തുടർന്നു.
രാത്രി വൈകി അറസ്റ്റിലായവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോയി. പ്രവർത്തകർക്ക് ജാമ്യം ലഭിക്കുന്നതുവരെ ഈ പ്രതിഷേധം തുടരുമെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്