തിരുവനന്തപുരം: സിസേറിയന്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ് മറന്നുവച്ച് തുന്നിയ സംഭവത്തില്‍ സ്ഥിരം ലോക് അദാലത്ത് കുറ്റക്കാരിയെന്ന് കണ്ട സര്‍ക്കാര്‍ ഡോക്ടര്‍ക്കെതരെ നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന പരാതിയിലെ തീരുമാനം സര്‍ക്കാരിന് വിട്ടിരിക്കുകയാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ സുജ അഗസ്റ്റിന് എതിരെ പ്ലാമൂട്ടുക്കട സ്വദേശി ജിത്തുവാണ് സ്ഥിരം ലോക് അദാലത്തില്‍ കേസ് ഫയല്‍ ചെയ്തിരുന്നത്. ശസ്ത്രക്രിയ നടത്തിയ സമയത്ത് സര്‍ജിക്കല്‍ മോപ് ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയത് അറിയാതെ മുറിവ് തുന്നിച്ചേര്‍ത്തിരുന്നു.
ലോക് അദാലത്ത് കുറ്റക്കാരിയെന്ന് കണ്ട സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാത്തതിനെതിരെ പൊതുപ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് ആണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കാനായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ റീന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.
അസഹ്യമായ വയറുവേദന, പനി, മൂത്രത്തില്‍ പഴുപ്പ് തുടങ്ങിയവ പതിവായതോടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ പലതവണ വീട്ടില്‍ പോയി കണ്ട് ചികിത്സ നടത്തി. എന്നാല്‍ വിശദമായ പരിശോധന നടത്തുന്നതിന് പകരം മരുന്നുകള്‍ നല്‍കി മടക്കി അയച്ചെന്നാണ് ലോക് അദാലത്തിന് ലഭിച്ച പരാതിയില്‍ പറയുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയ സ്ഥിരം ലോക് അദാലത്ത് ഡോ.സുജ അഗസ്റ്റിന്‍ കുറ്റക്കാരിയെന്ന് വിധിക്കുകയും മൂന്ന് ലക്ഷം രൂപ പിഴയും 10000 രൂപ ചികിത്സച്ചെലവും 5000 രൂപ കോടതിച്ചെലവും നല്‍കണമെന്ന് വിധിക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്