കൊച്ചി: എറണാകുളത്ത് വാടകവീട്ടിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി റിപ്പോർട്ട്. തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മൂന്ന് കുട്ടികൾ എന്നിവരെയാണ് വടുതലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ, അശ്വതിയുടെ ഭർത്താവിന്റെ ആത്മഹത്യയെ തുടർന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തിയത് മൂലമുള്ള മാനസിക വിഷമമാണ് മരണത്തിന് കാരണമായതെന്ന് വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചുവരുകയാണെന്ന് എറണാകുളം സെൻട്രൽ എസിപി സി. പ്രേമാനന്ദ് കൃഷ്ണ അറിയിച്ചു.
രണ്ട് മാസം മുൻപാണ് മകന്റെ ചികിത്സയ്ക്കായി കുടുംബം വാടകവീട് എടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി വിവരമില്ലാതായതോടെ വീട്ടുടമസ്ഥന്റെ നിർദ്ദേശപ്രകാരം ബന്ധു എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ശ്രീകുമാരിയെയും അശ്വതിയെയും തൂങ്ങിയ നിലയിലും, മൂന്ന് കുട്ടികളെയും വിഷം കഴിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.
അശ്വതിയുടെ ഭർത്താവ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. അതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങൾക്കുപിന്നാലെയാണ് കുടുംബം വീട് വിൽക്കുകയും കൊച്ചിയിലേക്ക് മാറുകയും ചെയ്തതെന്ന് സൂചന. 14, 5 വയസ്സുള്ള രണ്ട് ആൺകുട്ടികളും രണ്ട് വയസ്സുള്ള പെൺകുട്ടിയുമാണ് മരിച്ച കുട്ടികൾ.
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. സംഭവം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
