കുഞ്ചിത്തണ്ണി: ഇടുക്കി അടിമാലിക്ക് സമീപമുള്ള സ്വകാര്യ സാഹസിക വിനോദസഞ്ചാര കേന്ദ്രത്തില്‍ സിപ്ലൈന്‍ സവാരിക്കിടെ വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാപകടം. യാത്രയ്ക്കിടെ ഭയന്ന് ഇരുമ്പുവടത്തില്‍ പിടിച്ച ചെന്നൈ സ്വദേശിനി ഷര്‍മിള ബാനു (32) വിന്റെ കൈവിരലാണ് അറ്റുപോയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ എല്ലക്കല്‍ പോത്തുപാറയിലെ റോളര്‍ കോസ്റ്റര്‍ സിപ്ലൈന്‍ സെന്ററിലായിരുന്നു സംഭവം.
മുന്നാര്‍ സന്ദര്‍ശനത്തിനെത്തിയ ഷര്‍മിളയും സംഘവും എല്ലക്കല്ലിലെ സാഹസിക പാര്‍ക്കില്‍ സിപ്ലൈന്‍ സവാരി നടത്തുകയായിരുന്നു. യാത്രയ്ക്കിടയില്‍ പെട്ടെന്നുണ്ടായ ഭയത്തെത്തുടര്‍ന്ന് ഇവര്‍ നിയന്ത്രണ കേബിളില്‍ (ഇരുമ്പുവടം) കയ്യിട്ടു പിടിക്കുകയായിരുന്നു. അതിവേഗത്തില്‍ നീങ്ങുന്ന സിപ്ലൈന്‍ ട്രോളി ഇരുമ്പുവടത്തിലൂടെ കടന്നുപോയപ്പോള്‍ യുവതിയുടെ വിരല്‍ അതിനിടയില്‍പ്പെടുകയും വേര്‍പെടുകയുമായിരുന്നു.
യുവതിയെ ഉടന്‍തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇടുക്കിയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പല സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പലപ്പോഴും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാത്തതും വിനോദസഞ്ചാരികളുടെ പരിഭ്രാന്തിയുമാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
