ന്യൂഡല്‍ഹി: നികുതി ഭീഷണികള്‍ക്കിടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിളിച്ച നാല് ഫോണ്‍ കോളുകള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്. ജര്‍മ്മന്‍ പത്രം ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ഗമൈനെ സെയ്തൂങ് (എഫ്എസെഡ്) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വ്യാപാര സംഘര്‍ഷങ്ങളില്‍ ട്രംപിന്റെ തന്ത്രങ്ങളായ പരാതികള്‍, ഭീഷണികള്‍, സമ്മര്‍ദ്ദം എന്നിവ മറ്റ് പല രാജ്യങ്ങളിലും ഇന്ത്യയുടെ കാര്യത്തില്‍ ഫലിക്കുന്നില്ലെന്ന് ഇന്ത്യ-യുഎസ് താരിഫ് തര്‍ക്കം വിശകലനം ചെയ്തുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കോളുകള്‍ വിളിച്ചതായി പറയപ്പെടുന്ന തിയതികള്‍ ഏതെന്ന് പത്രം വ്യക്തമാക്കിയിട്ടില്ല.
അതേസമയം റിപ്പോര്‍ട്ടിനെക്കുറിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മോദിയുടെ ഇപ്പോഴത്തെ സമീപനം നിരാശയും തന്ത്രപരമായ ജാഗ്രതയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 50 ശതമാനം താരിഫ് ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേല്‍ ചുമത്തിയ സമയത്താണ് പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാന്‍ പ്രസിഡന്റ് ട്രംപ് ശ്രമിച്ചതെന്നാണ് കരുതുന്നത്.
യുഎസും വിയറ്റ്നാമും തമ്മിലുള്ള വ്യാപാര ഉടമ്പടി, പ്രതിനിധി സംഘങ്ങള്‍ ഏറെ പണിപ്പെട്ട് തയ്യാറാക്കിയതായിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറി ടോ ലാമുമായുള്ള ഒരൊറ്റ ഫോണ്‍ കോളിലൂടെ ട്രംപ് അത് പുനപരിശോധിച്ചിരുന്നു. അതേ കെണിയില്‍ വീഴാന്‍ മോദി ആഗ്രഹിക്കുന്നില്ലെന്ന് ജര്‍മ്മന്‍ പത്രം ചൂണ്ടിക്കാട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്