ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പരസ്യ പിന്തുണയുമായി പ്രമുഖ ചലച്ചിത്ര താരം ടൊവിനോ തോമസ്. ന്യായമായ ലക്ഷ്യങ്ങള്‍ക്കായി സമാധാനപരമായി പ്രതിഷേധിക്കുന്ന ഏതൊരു വ്യക്തിക്കും തന്റെ പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി താരം ഇന്‍സ്റ്റാഗ്രാം കുറിച്ചു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ലെന്നും മറിച്ച് അത് ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രാജ്യത്തിന്റെ ഭാവി തലമുറയുടെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ തകരുന്നത് നമ്മുടെ ഭാവി തന്നെയണെന്ന് ടൊവിനോ അഭിപ്രായപ്പെട്ടു. സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് അധികൃതര്‍ കാണിക്കുന്ന നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച താരം, സ്വത്തുക്കള്‍ നശിപ്പിക്കുകയോ ആക്രമണം നടത്തുകയോ ചെയ്യാത്ത ഈ കുട്ടികളോട് എന്തിനാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് ചോദ്യമുയര്‍ത്തി. ശരിയും തെറ്റും ആപേക്ഷികമായിരിക്കാം, എന്നാല്‍ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ നേരിടേണ്ട രീതി ഇതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജാതിമത ഭേദമന്യേ നടക്കുന്ന ഇത്തരം അടിച്ചമര്‍ത്തലുകള്‍ ജനങ്ങള്‍ക്ക് ഭരണ സംവിധാനങ്ങളിലുള്ള വിശ്വാസത്തെ ചോര്‍ത്തിക്കളയുകയാണ് ചെയ്യുന്നത്.
'എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്, എന്റെ വിശ്വാസം സമാധാനമാണ്' എന്ന വാക്കുകളോടെ 'ജയ് ഹിന്ദ്' പറഞ്ഞാണ് ടൊവിനോ തന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പ് അവസാനിപ്പിച്ചത്. പറയേണ്ട സമയത്ത് കൃത്യമായ നിലപാട് വ്യക്തമാക്കിയ താരത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
