നാഗർകോവിൽ: സ്കൂട്ടർ യാത്രികനായ വിദ്യാർഥിയെ ഇടിച്ച കാർ നിർത്താതെ 2 കിലോമീറ്ററോളം കുട്ടിയേയും സ്കൂട്ടറിനെയും അതിവേഗം റോഡിലൂടെ വലിച്ചിഴച്ചു. ഒടുവിൽ കാറിനും സ്കൂട്ടറിനും തീപിടിച്ച് വിദ്യാർഥി വെന്തുമരിച്ചതായി റിപ്പോർട്ട്. തെക്ക്ചൂരൻകുടി പള്ളിതെരുവ് സ്വദേശി അബൂബക്കർ സിദ്ദീഖിന്റെ മകൻ അജാസ്(15) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
പുത്തൻ തുറ ദേവാലയ ഉത്സവ പറമ്പിൽ മിഠായി കട നടത്തുന്ന ബന്ധുവിനെ സഹായിക്കാൻ വന്നതായിരുന്നു 10ാം ക്ലാസ് വിദ്യാർഥിയായ അജാസ്. കാർ ഓടിച്ചിരുന്ന ഇത്താമൊഴി തെക്ക് പാൽകിണറ്റാൻവിള സ്വദേശി ഗോപി(39)യെ പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരം.
ഞായറാഴ്ച വൈകീട്ട് ഈത്താമൊഴിയിൽനിന്നും ശംഖുതുറ ബീച്ചിലേക്ക് പോവുകയായിരുന്നു ഗോപിയും കുടുംബവും. ചെമ്പൊൻകരയിൽ വെച്ച് മുന്നിൽ പോവുകയായിരുന്ന അജാസ് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറും അജാസും കാറിന്റെ മുൻവശം കുടുങ്ങി. ഇതോടെ അജാസിനെയും വലിച്ച് കൊണ്ട് അതിവേഗത്തിൽ 2കി.മീ സഞ്ചരിച്ച് കാർ ശംഖുതുറ ഭാഗത്ത് എത്തി. ഇവിടെ വെച്ച് പെട്ടെന്ന് കാറിന് തീപിടിക്കുകയായിരുന്നു. കാറിൽ കുടുങ്ങിക്കിടന്ന അജാസും സ്കൂട്ടറും കത്തിയമർന്നു. കാറിലുണ്ടായിരുന്ന ഗോപി(39), ഭാര്യ ലേഖ(30), മൂന്ന് മക്കൾ തുടങ്ങിയവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇവരെ ശുചീന്ദ്രം പൊലീസ് കസ്റ്റഡിയിലെടുത്തു. തുടന്ന് ഗോപിയെ അറസ്റ്റ് ചെയ്തു. അപകടത്തിന് ശേഷം അജാസിനെയും വലിച്ച് കൊണ്ട് കാർ പോകുന്നത് കണ്ട് നിർത്താൻ ഗോപിയോട് ആളുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ വണ്ടി നിർത്തിയില്ല. അതേസമയം നാട്ടുകാർ ആക്രമിക്കുമെന്ന് ഭയന്നാണ് കാർ നിർത്താതിരുന്നതെന്നാണ് ഇയാൾ പൊലീസിനോട് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്