ഹൈദരാബാദ്: വോട്ടര്‍മാര്‍ തനിക്ക് വോട്ട് ചെയ്തില്ലെന്ന സംശയത്തിൽ വിതരണം ചെയ്ത പണവും പ്രഷര്‍ കുക്കറുകളും തിരികെ ചോദിച്ച് തെലങ്കാനയിലെ കോൺഗ്രസ് സ്ഥാനാര്‍ഥി.അശ്വരാവേട്ട് മുനിസിപ്പാലിറ്റി പത്താം വാര്‍ഡിൽ നിന്നും മത്സരിച്ച മിൻഡ ഹരിബാബുവാണ് സമ്മാനങ്ങൾ തിരികെ നൽകാൻ ആവശ്യപ്പെട്ടത്.
വോട്ട് തേടി വീടുകളിലെത്തിയ സമയത്ത് ഹരിബാബു ഓരോ കുടുംബത്തിനും 2,500 രൂപയും ഒരു പ്രഷർ കുക്കറും സ്വമേധയാ വിതരണം ചെയ്തതായി വോട്ടർമാർ പറയുന്നു. എന്നാൽ ഉപഹാരങ്ങൾ സ്വീകരിച്ചിട്ടും വോട്ടര്‍മാര്‍ തനിക്ക് അനുകൂലമായി വോട്ട് ചെയ്തില്ലെന്നായിരുന്നു സ്ഥാനാര്‍ഥിയുടെ സംശയം.എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഹരിബാബു വിജയിച്ചിരുന്നു.
തങ്ങളുടെ ആത്മാര്‍ഥതയെയും സത്യസന്ധതയെയും സംശയിച്ച ഹരിബാബുവിനെതിരെ ജനരോഷം അണപൊട്ടി.രോഷാകുലരായ ജനങ്ങൾ പ്രഷർ കുക്കറുകൾ തെരുവിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധ പ്രകടനം നടത്തി.ഹരിബാബു തങ്ങളെ അപമാനിച്ചുവെന്നും വോട്ടെണ്ണലിന് മുമ്പ് തന്നെ അവർ അദ്ദേഹത്തിന് വോട്ട് ചെയ്തിട്ടില്ലെന്ന് എങ്ങനെ തീരുമാനിക്കാൻ കഴിയുമെന്നും നാട്ടുകാര്‍ ചോദിച്ചു.
അതേസമയം, അശ്വരാവോപേട്ട് നഗരസഭയിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 22 വാർഡുകളിൽ 17 എണ്ണം നേടി കോൺഗ്രസ് വിജയിച്ചു. ബിആർഎസ് രണ്ട് വാർഡുകളും ബിജെപി ഒരു വാർഡും സ്വതന്ത്ര സ്ഥാനാർത്ഥികൾ രണ്ട് വാർഡുകളും നേടി.വെള്ളിയാഴ്ചയാണ് ഫലം പ്രഖ്യാപിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
