മലപോലെ വന്നത് എലി പോലെയായോ..? ബോണ്ടുകൾ ഏത് രാഷ്ട്രീയ പാർട്ടിക്കാണ് നൽകിയതെന്ന് എസ്.ബി.ഐ തൽക്കാലം വെളിപ്പെടുത്തേണ്ടതില്ല

MARCH 12, 2024, 8:19 AM

ലോക്‌സഭാ തിരെഞ്ഞെടുപ്പ് വരെ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ മറച്ച് വെക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങൾ പുറത്തുവരുന്നത് ബി.ജെ.പിക്ക് തിരിച്ചടിയാകും. അതുകൊണ്ട് സർക്കാർ നിർദേശപ്രകാരമാണ് എസ്.ബി.ഐ സമയം നീട്ടിച്ചോദിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ ഒടുവിൽ മനസിലാക്കാൻ കഴിയുന്നത് ബി.ജെ.പി ഉദ്ദേശിച്ചതുപോലെ തൽക്കാലം കാര്യങ്ങൾ നടന്നുവെന്നാണ്. 

ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ നൽകാനുള്ള സമയം നീട്ടി നൽകണമെന്ന എസ്.ബി.ഐയുടെ ഹർജി സുപ്രീംകോടതി ആദ്യമേതന്നെ തള്ളി; നേരിട്ടുള്ള വെളിപ്പെടുത്തൽ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ നൽകാനുള്ള കോടതിയുടെ മുൻ നിർദ്ദേശങ്ങൾ പാലിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സമർപ്പിച്ച സമയം നീട്ടുന്നതിനുള്ള അപേക്ഷ കോടതി നിരസിക്കുകയും ചെയ്‌തോടെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിന് തിരിച്ചടിയായിരിക്കുന്നുവെന്നാണ് ആദ്യപ്രതികരണം വന്നത്.

എന്നാൽ ഉത്തരവിലെ വിശദാംശങ്ങൾ തെളിയിക്കുന്നത് ബോണ്ട് കൈപറ്റിയതിന്റെ വിശദാംശങ്ങൾ ഉടൻ ലഭ്യമാക്കില്ലെന്നാണ്. ഇതോടെ, ആര് ആർക്ക് വേണ്ടി പണം നൽകിയെന്ന വിവരം അറിയാൻ നാളെ തന്നെ സാധിക്കില്ല. ഇത് യഥാർത്ഥത്തിൽ ഇലക്ടറൽ ബോണ്ട് വഴി കൂടുതൽ സംഭാവന ലഭിച്ച ബി.ജെ.പിയ്ക്ക് സത്യത്തിൽ ആശ്വാസമല്ലേ..? തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി പണം നൽകിയവരുടെ വിവരങ്ങളും ആ പണം ഏതൊക്കെ പാർട്ടികളുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന വിവരവും ശേഖരിക്കാൻ സാവകാശം വേണമെന്നതായിരുന്നു  സുപ്രീംകോടതിയിൽ എസ്.ബി.എക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ആവശ്യപ്പെട്ടത്.

vachakam
vachakam
vachakam

എന്നാൽ തിരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങിയ ഉപഭോക്താക്കളുടെ വിവരങ്ങൾ മാത്രം തൽക്കാലം വെളിപ്പെടുത്താൽ മതിയെന്നാണ് എസ്.ബി.ഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ബോണ്ടുകൾ ഏത് രാഷ്ട്രീയ പാർട്ടിക്കാണ് നൽകിയതെന്ന് എസ്.ബി.ഐ തൽക്കാലം വെളിപ്പെടുത്തേണ്ടതില്ല. ഇതോടെ ആര്, ആർക്ക് പണം നൽകി എന്ന വിവരങ്ങൾ തൽക്കാലം രഹസ്യമായി തന്നെ ഇരിക്കുമെന്നു ചുരുക്കം.
16,000 കോടി രൂപയുടെ 22271 ബോണ്ടുകളാണ് എസ്.ബി.ഐ വിറ്റത്. ഇതുമായി ബന്ധപ്പെട്ട് 45,000 രേഖകളുണ്ടെന്നാണ് എസ്.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചത്.

തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിവരങ്ങൾ രണ്ട് പ്രത്യേക ഫയലുകളിലായാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ വിവരങ്ങൾ പരിശോധിച്ച് ആര്, ആർക്ക് പണം നൽകിയെന്നത് കണ്ടെത്താൻ സമയമെടുക്കുമെന്നും അതിന് ആദ്യം ജൂൺ 30 വരെയും സാവകാശം വേണമെന്നായിരുന്നു എസ്.ബി.ഐയുടെ ആവശ്യം.ഈ കേസിൽ വാദം കേൾക്കുന്നതിനിടെ മൂന്നാഴ്ചത്തെ സാവകാശമെങ്കിലും നൽകണമെന്നായിരുന്നു എസ്.ബി.ഐയുടെ അഭ്യർത്ഥന. വിവരങ്ങൾ ശേഖരിക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ട് എസ്.ബി.ഐയുടെ അഭിഭാഷകൻ ഹരീഷ് സാൽവെ ചൂണ്ടിക്കാട്ടിയപ്പോഴാണ് തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരുടെ പേരുകൾ മാത്രം തൽക്കാലം വെളിപ്പെടുത്തിയാൽ മതിയെന്ന കോടതിയുടെ നിർദേശം. തത്വത്തിൽ എസ്.ബി.ഐക്കും കേന്ദ്രസർക്കാരിനും തിരിച്ചടിയല്ല, മറിച്ച് ആശ്വാസമാണ് ഇന്നത്തെ ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത് എന്നുവേണം കരുതാൻ.

'വിവരങ്ങൾ കൈമാറണം, ഇല്ലെങ്കിൽ കോടതിയലക്ഷ്യ നടപടി'

vachakam
vachakam
vachakam

അതേസമയം, ബോണ്ടുകൾ ആരൊക്കെ വാങ്ങി എന്ന വിവരങ്ങൾ പുറത്തുവന്നാൽ തന്നെ അത് വലിയ നേട്ടമെന്നാണ് തിരഞ്ഞെടുപ്പ് ബോണ്ടിനെതിരെ വാദങ്ങൾ നിരത്തിയ പ്രശാന്ത് ഭൂഷൺ ഉൾപ്പടെയുള്ള അഭിഭാഷകരുടെ നിലപാട്. ആര് ബോണ്ട് വാങ്ങിയെന്ന് അറിഞ്ഞാൽ, അത് ആർക്ക് ലഭിച്ചതെന്ന് കണ്ടെത്താൻ പ്രായമില്ലെന്നാണ് അഭിഭാഷകർ പറയുന്നത്.

2017 ലെ മണി ബില്ലാണ് കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നത്. 2017 മുതൽ 2023വരെയുള്ള കാലയളവിൽ ബോണ്ട് വഴി ബി.ജെ.പിക്ക് മാത്രം കിട്ടിയത് 6565 കോടി രൂപയാണ്. കോൺഗ്രസിന് കിട്ടിയത് 1123 കോടി രൂപയും. 2022-2023 വർഷം മാത്രം 1294.14 കോടി രൂപയാണ് ബി.ജെ.പിക്ക് കിട്ടിയത്.

രാഷ്ട്രീയ പാർട്ടികൾക്ക് അജ്ഞാത ധനസഹായം നൽകുന്ന വിവാദ ഇലക്ടറൽ ബോണ്ട് പദ്ധതി തൽക്കാലം സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു, എന്നാൽ ഇതുവരെ ലഭിച്ച ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിക്കാൻ എല്ലാ പാർട്ടികളോടും ആവശ്യപ്പെടുകയായിരുന്നു.

vachakam
vachakam
vachakam

എന്താണ് ഇലക്ടറൽ ബോണ്ടുകൾ?

സാമ്പത്തിക വർഷത്തിലെ ഓരോ പാദത്തിലും 10 ദിവസത്തിനുള്ളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വാങ്ങാൻ ലഭ്യമാകുന്ന പലിശ രഹിത ബെയറർ ഉപകരണങ്ങളായി (പ്രോമിസറി നോട്ടുകൾ പോലെ) ഫിനാൻസ് ബിൽ 2017 അവതരിപ്പിച്ചു. 1,000, 10,000, 1 ലക്ഷം, 10 ലക്ഷം, 1 കോടി എന്നിവയുടെ ഗുണിതങ്ങളിലുള്ള ഈ ബോണ്ടുകൾ അവരുടെ രാഷ്ട്രീയ പാർട്ടികൾക്ക് സമർപ്പിക്കാൻ വ്യക്തികളെയും ആഭ്യന്തര കമ്പനികളെയും അനുവദിക്കുന്നു.

15 ദിവസത്തിനുള്ളിൽ അവരെ റിഡീം ചെയ്യണം. ബോണ്ടുകൾ വാങ്ങുന്നവർ വാങ്ങുന്ന സമയത്ത് മുഴുവൻ കെവൈസി വിവരങ്ങളും സമർപ്പിക്കണം. എന്നാൽ ഗുണഭോക്താവായ രാഷ്ട്രീയ പാർട്ടിക്ക് ബോണ്ട്(കൾ) നൽകിയ സ്ഥാപനത്തിന്റെ ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ല.

ഇലക്ടറൽ ബോണ്ടുകൾ എങ്ങനെ സഹായിക്കും?

ഇലക്ടറൽ ബോണ്ടുകൾ അവതരിപ്പിക്കാനുള്ള തീരുമാനത്തെ ''തിരഞ്ഞെടുപ്പ് പരിഷ്‌കരണത്തിലേക്കുള്ള വലിയ ചുവടുവയ്പ്പ്'' എന്ന് വിശേഷിപ്പിച്ച കേന്ദ്രം, ബോണ്ടുകൾ ഏറ്റെടുക്കുന്നതിലും ഉൾപ്പെടുത്തുന്നതിലും വിഭാവനം ചെയ്യുന്ന പ്രക്രിയ ''സുതാര്യതയും'' ''ഉത്തരവാദിത്തവും'' ഉറപ്പാക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാവുന്ന ബോണ്ടുകൾ വർധിപ്പിക്കുന്നതിന് അജ്ഞാതവും രഹസ്യവുമായ സംവിധാനം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സി.പി.എമ്മും മറ്റുള്ളവരും സമർപ്പിച്ച ഹർജികൾക്ക് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. പാർട്ടികളുടെ സമ്പത്ത്, സംഭാവന ചെയ്യുന്നയാളുടെ വ്യക്തിത്വം അറിയാനുള്ള സ്വാതന്ത്ര്യത്തിന്മേൽ യുക്തിരഹിതമായ നിയന്ത്രണങ്ങൾ കൊണ്ടുവരികയാണുണ്ടായത്.

കള്ളപ്പണത്തിന്റെ വർദ്ധിച്ചുവരുന്ന വിപത്തിനെ പരാജയപ്പെടുത്താൻ, പ്രത്യേകിച്ചും രാജ്യം പണരഹിതഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുമ്പോൾ, കൂടുതൽ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾക്കുള്ള ''ബോധപൂർവമായ നിയമനിർമ്മാണ നയത്തിന്റെ'' ഭാഗമാണ് ഈ നീക്കമെന്ന് ഒരു മുടന്തൻ ന്യായമാണ് കേന്ദ്രം പറഞ്ഞുകൊണ്ടിരുന്നത്.

ജോഷി ജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam