മുംബൈ: ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധാ സോമയ്യ നൽകിയ മാനനഷ്ടക്കേസിൽ ശിവസേന (യുബിടി) എംപി സഞ്ജയ് റാവുത്തിനെ സെഷൻസ് കോടതി വെറുതെ വിട്ടു. മജിസ്‌ട്രേറ്റ് കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് അഡീഷണൽ സെഷൻസ് ജഡ്ജി മഹേഷ് ജാദവിന്റെ വിധി.
മീരാ-ഭയന്ദർ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ പൊതുശൗചാലയങ്ങൾ നിർമ്മിച്ചതുമായി ബന്ധപ്പെട്ട് 100 കോടി രൂപയുടെ അഴിമതി നടന്നുവെന്നും ഇതിൽ മേധാ സോമയ്യയ്ക്കും ഭർത്താവിനും പങ്കുണ്ടെന്നും റാവുത്ത് ആരോപിച്ചതായിരുന്നു കേസിനാധാരമായ സംഭവം.
കഴിഞ്ഞ സെപ്റ്റംബറിൽ മജിസ്‌ട്രേറ്റ് കോടതി റാവുത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 15 ദിവസത്തെ തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ റാവുത്ത് നൽകിയ അപ്പീലിലാണ് ഇപ്പോൾ അനുകൂല വിധി വന്നിരിക്കുന്നത്.
പത്രത്തിൽ വന്ന വാർത്ത റാവുത്തിന്റെ നിർദ്ദേശപ്രകാരമാണ് പ്രസിദ്ധീകരിച്ചതെന്ന് തെളിയിക്കാൻ പരാതിക്കാർക്ക് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. സാമ് നയുടെ എക്സിക്യൂട്ടീവ് എഡിറ്റർ എന്ന നിലയിൽ പത്രത്തിൽ വരുന്ന ഓരോ വാർത്തയ്ക്കും റാവുത്തിനെ നിയമപരമായി ഉത്തരവാദിയാക്കാൻ കഴിയില്ല.
വാർത്ത എഡിറ്റ് ചെയ്തത് രാജേഷ് പോവാലെ ആണെന്ന് പ്രതിഭാഗം സാക്ഷിമൊഴികളിലൂടെ വ്യക്തമാണ്. അതിനാൽ തന്നെ റാവുത്തിന് ഇതിൽ നേരിട്ട് പങ്കുണ്ടെന്ന് പറയാനാകില്ല. എംഎൽഎ പ്രതാപ് സർനായിക്കിന്റെ കത്തും മുനിസിപ്പൽ കോർപ്പറേഷൻ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് വാർത്ത നൽകിയതെന്ന് എഡിറ്റർ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
