ന്യൂഡല്‍ഹി: നീറ്റ് യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസുമായി ബന്ധപ്പെട്ട് പുനെയില്‍ നിന്ന് അറസ്റ്റിലായ ഫിസിക്‌സ് ലക്ചറര്‍ മനീഷ സഞ്ജയ് ഹവില്‍ദാറെ ഡല്‍ഹി കോടതി ആറ് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന സി.ബി.ഐയുടെ അപേക്ഷ പ്രത്യേക ജഡ്ജി അജയ് ഗുപ്ത അനുവദിക്കുകയായിരുന്നു. മെയ് 22ന് അറസ്റ്റിലായ മനീഷയെ ട്രാന്‍സിറ്റ് റിമാന്‍ഡിലാണ് ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയത്.
പുനെയിലെ സേഥ് ഹീരലാല്‍ സറഫ് പ്രശാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മനീഷ സഞ്ജയ് ഹവില്‍ദാറെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വിദഗ്ധയായി നിയമിച്ചിരുന്നു. ചോദ്യപേപ്പര്‍ വിവര്‍ത്തന ചുമതലയുണ്ടായിരുന്ന ഇവര്‍ക്ക് ഫിസിക്‌സ് ചോദ്യപേപ്പറുകളിലേക്ക് പൂര്‍ണ്ണമായ പ്രവേശനമുണ്ടായിരുന്നു. ഏപ്രിലില്‍ ഇവര്‍ ഈ ചോദ്യങ്ങള്‍ കേസില്‍ നേരത്തെ അറസ്റ്റിലായ കൂട്ടുപ്രതിയും ബയോളജി അധ്യാപികയുമായ മനീഷ മന്ധാരെയ്ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് സി.ബി.ഐ കണ്ടെത്തല്‍.
മനീഷ സഞ്ജയ് ചോര്‍ത്തി നല്‍കിയ ചോദ്യങ്ങള്‍ നീറ്റ് പരീക്ഷാ പേപ്പറില്‍ വന്ന അതേ ചോദ്യങ്ങള്‍ തന്നെയെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പരീക്ഷാ സാമഗ്രികള്‍ ചോര്‍ത്തിയ രാജ്യവ്യാപക ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കണ്ണിയാണ് ഇവരെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പരീക്ഷ പൂര്‍ണ്ണമായി റദ്ദാക്കിയിരുന്നു.
ചോദ്യപേപ്പര്‍ പാനലിലുണ്ടായിരുന്ന പ്രൊഫ. പി.വി കുല്‍ക്കര്‍ണി, ബയോളജി അധ്യാപിക മനീഷ മന്ധാരെ എന്നിവര്‍ക്ക് ശേഷം ഈ കേസില്‍ അറസ്റ്റിലാകുന്ന അടുത്ത എന്‍.ടി.എ വിദഗ്ധയാണ് ഫിസിക്‌സ് അധ്യാപികയായ മനീഷ സഞ്ജയ് ഹവില്‍ദാര്‍. ചോദ്യങ്ങള്‍ ചോര്‍ത്തിയ ശേഷം തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് കോച്ചിംഗ് നല്‍കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘത്തെ കേന്ദ്രീകരിച്ചാണ് സി.ബി.ഐയുടെ വിശദമായ അന്വേഷണം പുരോഗമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
