മുംബൈ: മഹാരാഷ്ട്രയിലെ ക്രിസ്ത്യന്‍ മിഷനറിമാരുടെയും സഭാ സ്ഥാപനങ്ങളുടെയും ഭൂമിയിടപാടുകളില്‍ വിപുലമായ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ബ്രിട്ടീഷ് ഭരണകാലം മുതല്‍ മിഷനറിമാരുടെ കൈവശമുള്ള ഭൂമിയുടെ രേഖകളും സ്വാതന്ത്ര്യാനന്തരമുണ്ടായ ഭൂമി കൈമാറ്റങ്ങളും സമഗ്രമായി പരിശോധിക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. നിയമസഭയില്‍ റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബാവന്‍കുലെയാണ് പ്രഖ്യാപനം നടത്തിയത്.
അതത് ഡിവിഷണല്‍ കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിക്കായിരിക്കും അന്വേഷണ ചുമതലയെന്നും മൂന്ന് മാസത്തിനകം ഈ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു. ഭൂമി ഇടപാടുകളിലെ സുതാര്യത ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ പൊതു നയത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിശദീകരണം. നിയമ വിരുദ്ധമായ കയ്യേറ്റങ്ങള്‍, ഉടമസ്ഥാവകാശ തര്‍ക്കങ്ങള്‍, ക്രമക്കേടുകള്‍ എന്നിവ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃത്യമായ നിയമസാധുതയുള്ള രേഖകളുള്ളവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാല്‍ ചട്ടലംഘനം കണ്ടെത്തുന്ന ഭൂമി തിരിച്ചുപിടിക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തെ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ വന്‍ തോതില്‍ സുരക്ഷാഭീതി നേരിടുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഈ പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്. വിവിധയിടങ്ങളില്‍ പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്ക് നേരെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളില്‍ നിന്ന് തുടര്‍ച്ചയായ ഭീഷണികളും ആക്രമണങ്ങളും ഉണ്ടാകുന്നുണ്ടെന്ന് സഭാ നേതൃത്വം ചൂണ്ടിക്കാണിക്കുന്നു.
സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ സംഘടനകളുടെ പ്രതിനിധികള്‍ കഴിഞ്ഞയാഴ്ച മുംബൈ പൊലീസ് കമ്മീഷണറെ കണ്ട് പരാതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് മിഷനറിമാരെ ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ ഈ ഭൂമി പരിശോധനാ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
