കൊൽക്കത്ത: മമത ബാനർജിയുടെ ഏറ്റവും അടുത്ത അനുയായിയും വിശ്വസ്തനുമായിരുന്ന പശ്ചിമ ബംഗാൾ മുൻ മന്ത്രി ജ്യോതിപ്രിയ മല്ലിക് പാർട്ടി വിടുന്നു. കടുത്ത പ്രമേഹരോഗബാധയെത്തുടർന്ന് പൂർണ്ണ വിശ്രമം വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് തീരുമാനമെന്ന് മമത ബാനർജിക്ക് ബംഗാളിയിൽ എഴുതിയ കത്തിൽ മല്ലിക് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് കത്ത് കൈമാറിയത്.
കൊൽക്കത്തയോട് ചേർന്നുകിടക്കുന്ന നോർത്ത് 24 പർഗാനാസ് ജില്ലയിൽ തൃണമൂൽ കോൺഗ്രസിന് വലിയ രാഷ്ട്രീയ സ്വാധീനമുണ്ടാക്കിക്കൊടുത്ത നേതാവാണ് അദ്ദേഹം. പാർട്ടി പ്രതിസന്ധിയിലായ ഘട്ടങ്ങളിൽ പോലും സ്വന്തം മണ്ഡലത്തിൽ നിന്ന് മികച്ച വിജയം നേടി മമതയ്ക്ക് കരുത്ത് പകരാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
മമത ബാനർജി സർക്കാരിൽ തുടർച്ചയായി 10 വർഷം ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ കരിയറിന് വൻ തിരിച്ചടിയേറ്റത് റേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അദ്ദേഹത്തെ അറസ്റ്റ് ചെയ്തതോടെയാണ്.
തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായ ജ്യോതിപ്രിയ മല്ലിക്, മമത മന്ത്രിസഭകളിൽ മൂന്ന് തവണ മന്ത്രിയായിട്ടുണ്ട്. കോൺഗ്രസിന്റെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം പൊതുരംഗത്തേക്ക് വരുന്നത്. മമത ബാനർജിയുടെ പോരാട്ടവീര്യത്തിൽ ആകൃഷ്ടനായാണ് മല്ലിക് അവരുടെ ഒപ്പം കൂടുന്നത്.
1984-ൽ മമത ജാദവ്പൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ മല്ലിക് അവർക്കായി സജീവമായി രംഗത്തുണ്ടായിരുന്നു. 'ബാലു' എന്ന് മമത സ്നേഹത്തോടെ വിളിച്ചിരുന്ന അദ്ദേഹം പിന്നീട് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും നോർത്ത് 24 പർഗാനാസ് ജില്ലയുടെ നിരീക്ഷകനായും ചുമതലകൾ വഹിച്ചു. അഴിമതിക്കേസിലെ അന്വേഷണം നേരിടുന്നതിനിടയിലാണ് ഇപ്പോൾ ആരോഗ്യകാരണങ്ങൾ പറഞ്ഞ് അദ്ദേഹം പാർട്ടി വിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
