സൈനിക സേവനത്തിലെ അച്ചടക്കമാണോ വ്യക്തിപരമായ മതസ്വാതന്ത്ര്യമാണോ വലുത് എന്ന വിഷയത്തിൽ നിർണ്ണായകമായ ഒരു ഉത്തരവുമായി സുപ്രീം കോടതി. റെജിമെന്റിലെ അമ്പലത്തിൽ പ്രവേശിക്കാനും പൂജാ ചടങ്ങുകളിൽ പൂർണ്ണമായി പങ്കെടുക്കാനും വിസമ്മതിച്ച ക്രിസ്ത്യൻ ഓഫീസറെ (ലെഫ്റ്റനന്റ് സാമുവൽ കമലേശൻ) സർവ്വീസിൽ നിന്ന് പിരിച്ചുവിട്ട കരസേനയുടെ നടപടി കോടതി ശരിവെച്ചു. സൈന്യത്തിൽ അച്ചടക്കത്തിനാണ് പരമമായ പ്രാധാന്യമെന്നും, സൈനികരുടെ മനോവീര്യവും കൂട്ടായമയും സംരക്ഷിക്കുന്നതിന് ഇത് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
2017-ൽ ഇന്ത്യൻ ആർമിയിൽ കമ്മീഷൻ ചെയ്ത ലെഫ്റ്റനന്റ് കമലേശൻ, താൻ അനുഷ്ഠിക്കുന്ന ഏകദൈവ വിശ്വാസമായ ക്രൈസ്തവ വിശ്വാസത്തിന് വിരുദ്ധമാണ് വിഗ്രഹത്തെ ആരാധിക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് റെജിമെന്റൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ പ്രവേശിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. ഹിന്ദു, സിഖ് വിഭാഗങ്ങളിലെ സൈനികർ കൂടുതലുള്ള തന്റെ റെജിമെന്റിൽ, എല്ലാ ആഴ്ചയും നടക്കുന്ന മതപരമായ പരേഡുകളിൽ അദ്ദേഹം പങ്കെടുക്കുകയും ആദരസൂചകമായി പുറത്ത് നിൽക്കുകയും ചെയ്തിരുന്നു. എന്നാൽ, ശ്രീകോവിലിൽ പ്രവേശിക്കാനുള്ള മുതിർന്ന ഉദ്യോഗസ്ഥന്റെ നിർദ്ദേശം അദ്ദേഹം നിരസിച്ചു.
തുടർച്ചയായ മുന്നറിയിപ്പുകൾക്ക് ശേഷവും നിലപാടിൽ മാറ്റം വരുത്താൻ തയ്യാറാകാതിരുന്നതോടെ, 2021 മാർച്ചിൽ അദ്ദേഹത്തെ പിരിച്ചുവിടാൻ കരസേന ഉത്തരവിടുകയായിരുന്നു. ഇത് സൈനിക നിയമപ്രകാരം ഗുരുതരമായ അച്ചടക്ക ലംഘനവും മേലുദ്യോഗസ്ഥനോടുള്ള അനുസരണക്കേടുമാണെന്ന് ആർമി വാദിച്ചു.
സൈനികർക്കിടയിലെ കൂട്ടായമ (Unit Cohesion) ഉറപ്പുവരുത്താൻ മതപരമായ ആചാരങ്ങൾ പ്രധാനമാണ്. വ്യക്തിപരമായ മതപരമായ ഇഷ്ടങ്ങൾക്ക് മുകളിൽ സൈനിക അച്ചടക്കം പാലിക്കണമെന്നും, സൈന്യത്തിലെ യൂണിഫോം ആണ് എല്ലാവരെയും ഒന്നിപ്പിക്കുന്ന ഘടകമെന്നും കോടതി വ്യക്തമാക്കി. സാധാരണക്കാർക്ക് ഇത് കടുപ്പമേറിയ നടപടിയായി തോന്നാമെങ്കിലും, സൈനിക സേവനത്തിന് ആവശ്യമായ അച്ചടക്കത്തിന്റെ നിലവാരം വ്യത്യസ്തമാണെന്നും കോടതി നിരീക്ഷിച്ചു. ഇതേതുടർന്ന്, പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്തുള്ള അദ്ദേഹത്തിന്റെ ഹർജി തള്ളുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
