ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുമെന്ന് സംശയിക്കുന്നതായി എഎപി നേതാവ് സൗരഭ് ഭരദ്വാജ്.
കെജ്രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന് കേന്ദ്ര അന്വേഷണ ഏജൻസി വൃത്തങ്ങളും സൂചന നൽകി. എഎപി നേതാവും ഡൽഹി മന്ത്രിയുമായ അതിഷിയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
''ഡൽഹിക്കാർ കെജ്‌രിവാളിനെ സ്വന്തം സഹോദരനായാണ് കാണുന്നത്. ആം ആദ്മി സർക്കാർ അവർക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ജനങ്ങൾ അദ്ദേഹത്തോടൊപ്പം നിൽക്കും. അവർ നിശബ്ദരായിരിക്കില്ല," അതിഷി പറഞ്ഞു.
കെജ്രിരിവാളിന്റെ വസതിയിൽ പ്രവേശിക്കാൻ ആരേയും അനുവദിക്കുന്നില്ലെന്ന് ഭരദ്വാജ് പറഞ്ഞു. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് ഇഡി അയച്ച ഒൻപതാമത്തെ സമൻസും കെജ്രിവാൾ തള്ളിയിരുന്നു.
അറസ്റ്റുൾപ്പടെയുള്ള നിർബന്ധിത നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് കെജ്രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി കോടതി തള്ളി. ഡല്‍ഹി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബർ 17നാണു പ്രാബല്യത്തിൽ വന്നത്.
അതിനിടെ മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാനായി നിർണായക നീക്കവുമായി കെജ്രിവാൾ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കെജ്രിവാളും ആം ആദ്മി പാർട്ടി ഇതിനകം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചുകഴിഞ്ഞു. അടിയന്തര വാദം വേണമെന്നാണ് ആവശ്യം. ഇ ഡി കേസിൽ അറസ്റ്റ് തടയാത്ത ദില്ലി ഹൈക്കോടതി നടപടിക്ക് എതിരെ ആണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്