ന്യൂഡല്‍ഹി: പാകിസ്ഥാന് നല്‍കിയ സഹായങ്ങളുടെ പശ്ചാത്തലത്തില്‍ തുര്‍ക്കിയുമായുളള കരാര്‍ അവസാനിപ്പിക്കാന്‍ ഇന്‍ഡിഗോ വിമാന കമ്പനിക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തുര്‍ക്കിഷ് എയര്‍ലൈന്‍സുമായുളള ലീസ് കരാര്‍ അവസാനിപ്പിക്കാനാണ് നിര്‍ദേശം. മൂന്ന് മാസത്തെ സമയമാണ് ഇന്‍ഡിഗോയ്ക്ക് കരാര്‍ അവസാനിപ്പിക്കാന്‍ നല്‍കിയിരിക്കുന്നത്.
പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിന്റെ പേരിലാണ് തുര്‍ക്കിക്ക് എതിരെ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ച് വരുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തുര്‍ക്കിയുമായി ബന്ധമുളള സെലെബി ഏവിയേഷന്‍ എന്ന സ്ഥാപനത്തിന്റെ സുരക്ഷാ ക്ലിയറന്‍സ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഡല്‍ഹി അടക്കം രാജ്യത്തെ സുപ്രധാനമായ എയര്‍പോര്‍ട്ടുകളില്‍ സേവനം അനുഷ്ടിച്ചിരുന്ന കമ്പനി ആയിരുന്നു സെലെബി ഏവിയേഷന്‍.
തുര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ 2 ബോയിംഗ് 777 വിമാനങ്ങളില്‍ ഇന്‍ഡിഗോ സര്‍വ്വീസ് നടത്തുന്നുണ്ട്. മെയ് 31 വരെയായിരുന്നു ഇതിനുളള അനുമതി. എന്നാല്‍ 6 മാസത്തേക്ക് കാലാവധി നീട്ടി നല്‍കാന്‍ കേന്ദ്ര വ്യോമയാന വകുപ്പിന് ഇന്‍ഡിഗോ അപേക്ഷ നല്‍കിയിരുന്നു. എന്നാലിത് അനുവദിക്കപ്പെട്ടില്ല. പൊടുന്നനെ സര്‍വ്വീസ് അവസാനിപ്പിക്കുന്നത് നിരവധി യാത്രക്കാരെ ബാധിച്ചേക്കാം എന്നതിനാല്‍ മൂന്ന് മാസത്തേക്ക് അനുമതി നീട്ടി നല്‍കിയിരിക്കുകയാണെന്ന് വ്യോമയാന വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആഗസ്റ്റ് 31 വരെ ഇതുപ്രകാരം തുര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ ഇന്‍ഡിഗോയ്ക്ക് ഉപയോഗിക്കുന്നത് തുടരാം. അത് കഴിഞ്ഞ് അനുമതി നീട്ടി നല്‍കുന്ന പ്രശ്നമില്ലെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്