ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥന്റെ ദേഹത്ത് ചളി ഒഴിച്ച കേസിൽ മഹാരാഷ്ട്ര തുറമുഖ വികസന മന്ത്രി നിതേഷ് റാണെയെ സിന്ധുദുർഗ് കോടതി ഒരു മാസത്തെ തടവിന് ശിക്ഷിച്ചു. 2019-ൽ നടന്ന സംഭവത്തിലാണ് വിധി. നിയമനിർമ്മാതാക്കൾ നിയമം കൈയ്യിലെടുക്കാൻ പാടില്ലെന്ന് നിരീക്ഷിച്ച കോടതി, റാണെയുടെ നടപടി ഒരു പൊതുപ്രവർത്തകനെ പരസ്യമായി അപമാനിക്കുന്നതാണെന്ന് വ്യക്തമാക്കി.
എന്നാൽ, ഉയർന്ന കോടതിയിൽ അപ്പീൽ നൽകുന്നതിനായി ശിക്ഷ നിലവിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കേസിലുണ്ടായിരുന്ന മറ്റ് 29 പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
മുംബൈ-ഗോവ ഹൈവേ നിർമ്മാണത്തിലെ അപാകതകളും വെള്ളക്കെട്ടും പരിശോധിക്കാൻ എത്തിയ എൻഎച്ച്എഐ എൻജിനീയർ പ്രകാശ് ഷെഡേക്കറെയാണ് നിതേഷ് റാണെയും അനുയായികളും ചേർന്ന് അന്ന് ആക്രമിച്ചത്. റോഡിലെ ചളി വെള്ളം ഉദ്യോഗസ്ഥന്റെ ദേഹത്ത് ഒഴിക്കുകയും അദ്ദേഹത്തെ പരസ്യമായി ചളിയിലൂടെ നടത്തിക്കുകയും ചെയ്തു.
ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഉയർത്തിക്കാട്ടാനാണ് റാണെ ശ്രമിച്ചതെങ്കിലും ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഇത്തരത്തിൽ അപമാനിക്കാൻ പാടില്ലെന്ന് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി.എസ്. ദേശ്മുഖ് ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ഉദ്യോഗസ്ഥരുടെ അന്തസ്സിനെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ഐപിസി സെക്ഷൻ 504 (സമാധാന ലംഘനമുണ്ടാക്കുന്ന രീതിയിലുള്ള മനഃപൂർവമായ അപമാനം) പ്രകാരമാണ് നിതേഷ് റാണെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
