റിയാദ്: വ്യോമയാന മേഖലയിൽ ആഗോള ഹബ്ബായി മാറാനുള്ള സൗദി അറേബ്യയുടെ കുതിപ്പിന് വേഗം കൂട്ടിക്കൊണ്ട് പുതിയ ദേശീയ വിമാനക്കമ്പനിയായ ‘റിയാദ് എയർ’ മറ്റന്നാൾ (ജൂൺ 10) മുതൽ ഔദ്യോഗികമായി സർവീസുകൾ ആരംഭിക്കുന്നു.
മുൻപ് ജൂലൈ ഒന്നിന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന ലണ്ടനിലേക്കുള്ള ആദ്യ സർവീസാണ്, കമ്പനി പ്രതീക്ഷിച്ചതിലും വേഗത്തിൽ പ്രവർത്തന സജ്ജമായതോടെ രണ്ട് വാരം മുൻപേ ആരംഭിക്കുന്നത്.
പുതിയ വിമാനക്കമ്പനിയുടെ വരവോടെ കേരളത്തിൽ നിന്ന് യൂറോപ്പിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പ്രവാസികൾക്ക് റിയാദ് വഴി എളുപ്പത്തിൽ കണക്റ്റിങ് ഫ്ലൈറ്റുകൾ ലഭ്യമാകും. വരും ദിവസങ്ങളിൽ ഇന്ത്യയിലേക്കും സർവീസുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
അത്യാധുനിക ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങൾ ഔദ്യോഗികമായി പുറത്തിറക്കിക്കൊണ്ടാണ് റിയാദ് എയർ ഈ ചരിത്ര പ്രഖ്യാപനം നടത്തിയത്. രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, വ്യോമയാന രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുത്തൻ വിമാനങ്ങൾ പൊതുസമക്ഷം അവതരിപ്പിച്ചത്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (PIF) ഗവർണറും റിയാദ് എയർ ചെയർമാനുമായ യാസിർ അൽ റുമയ്യാൻ, കമ്പനി സി.ഇ.ഒ ടോണി ഡഗ്ലസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ലണ്ടൻ സർവീസിന് പുറമെ പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ അഞ്ച് പുതിയ പ്രമുഖ നഗരങ്ങളിലേക്ക് കൂടി റിയാദ് എയർ സർവീസുകൾ പ്രഖ്യാപിക്കുകയും ടിക്കറ്റ് വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജിദ്ദ, ദുബായ്, കെയ്‌റോ, മാഡ്രിഡ്, മാഞ്ചസ്റ്റർ എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച റൂട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
