ജറുസലേം: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 15 പാലസ്തീന്‍കാരുടെ മൃതദേഹങ്ങള്‍ കൂടി ഇസ്രയേല്‍ കൈമാറി. ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയുടെ അധികൃതരാണ് ഇത് സ്ഥിരീകരിച്ചത്. ഹമാസിന്റെ പക്കല്‍ അവശേഷിക്കുന്ന നാല് ഇസ്രയേല്‍ ബന്ദികളുടെ മൃതദേഹങ്ങളില്‍ ഒന്ന് വ്യാഴാഴ്ച രാത്രി കൈമാറിയതിന് പിന്നാലെയാണ് ഇസ്രയേലും മൃതദേഹങ്ങള്‍ കൈമാറിയത്.
ഹമാസ് തെക്കന്‍ ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മെനി ഗോദര്‍ദിന്റെ മൃതദേഹമാണ് തിരിച്ചേല്‍പ്പിച്ചതെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞു. ഹമാസിന്റെ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ഐലെറ്റ് കൊല്ലപ്പെട്ടിരുന്നു. മെനി ഗോദര്‍ദിന്റെ മൃതദേഹം തെക്കന്‍ ഗാസയില്‍ നിന്നാണ് കണ്ടെടുത്തതെന്ന് ഹമാസ് കേന്ദ്രങ്ങള്‍ അറിയിച്ചു. ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം 25 ബന്ദികളുടെ ശരീരാവശിഷ്ടങ്ങള്‍ ഇസ്രയേലിന് ഹമാസ് കൈമാറി. മൂന്ന് മൃതദേഹങ്ങള്‍ കൂടി ഇനി കൈമാറാനുണ്ട്. ജീവനോടെ 20 ബന്ദികളെ ഹമാസ് ഒക്ടോബര്‍ 13 ന് ഇസ്രയേലിന് കൈമാറിയിരുന്നു.
ഹമാസ് വിട്ടുനല്‍കുന്ന ഓരോ ബന്ദിക്കും പകരമായി 15 പാലസ്തീന്‍കാരുടെ വീതം മൃതദേഹങ്ങളാണ് ഇസ്രയേല്‍ കൈമാറിയത്. ഇതുവരെ ആകെ 330 പാലസ്തീന്‍കാരുടെ മൃതദേഹങ്ങള്‍ ഇസ്രയേല്‍ വിട്ടുനല്‍കിയതില്‍ 95 എണ്ണം മാത്രമാണ് ഔദ്യോഗികമായി തിരിച്ചറിഞ്ഞതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഡിഎന്‍എ പരിശോധനാ കിറ്റുകളുടെ അഭാവത്തെ തുടര്‍ന്ന് മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത് സങ്കീര്‍ണമാണെന്ന് ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
