മനാമ/ദോഹ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ശനിയാഴ്ച രാവിലെ നടത്തിയ വൻ സൈനിക നീക്കത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധക്കളമാകുന്നു. ഓപ്പറേഷൻ ട്രൂത്ത്‌ഫുൾ പ്രോമിസ് 4 (Operation Truthful Promise 4) എന്ന് പേരിട്ട പ്രത്യാക്രമണത്തിലൂടെ ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യം വെച്ചു.
ബഹ്‌റൈൻ, ഖത്തർ, യുഎഇ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലെ ആകാശപരിധിയിൽ മിസൈലുകൾ എത്തിയതോടെ പ്രവാസി ലോകം വലിയ പരിഭ്രാന്തിയിലാണ്. മനാമയിലെ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ (Fifth Fleet) ആസ്ഥാനത്തിന് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. ഇവിടെ കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
മേഖലയിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായ അൽ-ഉദൈദിന് (al-Udeid) നേരെ വന്ന മിസൈലുകളെ ഖത്തർ സൈന്യം തകർത്തു.അബുദാബിയിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരു സിവിലിയൻ കൊല്ലപ്പെട്ടു. ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. തങ്ങളുടെ മണ്ണിലേക്ക് വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വെടിവെച്ചിട്ടതായി ജോർദാൻ സൈന്യം സ്ഥിരീകരിച്ചു.
ശനിയാഴ്ച രാവിലെ ഇന്ത്യൻ സമയം ഏകദേശം 11:30-ഓടെയാണ് (ടെഹ്‌റാൻ സമയം 09:30) അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന്റെ ഭരണകൂട കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയത്. ഇതിന് തൊട്ടുപിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. "നിയമവിരുദ്ധവും പ്രകോപനവുമില്ലാത്തതുമായ ഈ ആക്രമണത്തിന് അക്രമികൾ അർഹിക്കുന്ന പാഠം നൽകാൻ ഇറാൻ സജ്ജമാണ്," എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
യുഎസ് സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങളെല്ലാം അതീവ ജാഗ്രതയിലാണ്. യുഎഇ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ തങ്ങൾക്കെതിരെ നടന്നത് "നഗ്നമായ ആക്രമണമാണെന്നും" തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉയർന്ന കാര്യക്ഷമതയോടെ മിസൈലുകളെ നേരിട്ടതായും വ്യക്തമാക്കി. ഇസ്രായേലിലും ശനിയാഴ്ച ഉടനീളം അപായ സൈറണുകൾ മുഴങ്ങിക്കൊണ്ടിരുന്നു.
ബഹ്‌റൈനിലെയും ഖത്തറിലെയും ജനവാസ മേഖലകൾക്ക് മുകളിലൂടെ മിസൈലുകൾ പറന്നത് ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. മിക്ക രാജ്യങ്ങളും വ്യോമപാത അടച്ചതോടെ നാട്ടിലേക്ക് മടങ്ങാൻ കാത്തുനിന്നവരും വിമാനത്താവളങ്ങളിൽ കുടുങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
