ലണ്ടന്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) സ്ഥാപകനുമായ ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്നും മോചിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഹായം അഭ്യര്‍ഥിച്ച്, ഇമ്രാന്റെ മക്കളായ സുലൈമാന്‍ ഖാനും കാസിം ഖാനും. പാകിസ്ഥാനിലെ ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച ഇരുവരും ജയിലില്‍ കഴിയുന്ന തങ്ങളുടെ പിതാവിന്റെ അവസ്ഥയില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ ട്രംപ് ആണെന്ന് വ്യക്തമാക്കി.
അമ്മയ്ക്കൊപ്പം ലണ്ടനില്‍ കഴിയുന്ന സുലൈമാനും കാസിമും ഇക്കഴിഞ്ഞ മെയ് മാസം മുതലാണ് പിതാവ് ഇമ്രാന്‍ ഖാനെക്കുറിച്ച് പരസ്യ പ്രസ്താവനകള്‍ നടത്തിത്തുടങ്ങിയത്. പിതാവിനെ കാണാനായി പാകിസ്ഥാനിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ അവിടെ എത്തിയാല്‍ നിലവിലെ സര്‍ക്കാര്‍ തങ്ങളെ അറസ്റ്റ് ചെയ്യുമെന്ന വിവരമാണ് ലഭിക്കുന്നതെന്നും ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ സുലൈമാനും കാസിമും പറഞ്ഞു.
പാകിസ്ഥാനില്‍ കാലുകുത്തിയാല്‍ തങ്ങളെ അറസ്റ്റ് ചെയ്യുമെന്ന് പാകിസ്ഥാനില്‍ നിലവിലുള്ള സര്‍ക്കാരിന്റെ ഭാഗമായവര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുടുംബാംഗങ്ങളില്‍ നിന്നും ആഭ്യന്തര വൃത്തങ്ങളില്‍ നിന്നും മറ്റ് പലരില്‍ നിന്നും സമാനമായ മുന്നറിയിപ്പാണ് ലഭിക്കുന്നതെന്ന് സുലൈമാനും കാസിമും വെളിപ്പെടുത്തി. ആര്‍ക്കെങ്കിലും ഈ സാഹചര്യത്തിന് ഒരു മാറ്റമുണ്ടാക്കാന്‍ കഴിയുമെങ്കില്‍, അത് ട്രംപിന് മാത്രമാണ് എന്നായിരുന്നു കാസിമിന്റെ പ്രതികരണം.
ട്രംപിന് തങ്ങളുടെ പിതാവ് ഇമ്രാന്‍ ഖാനുമായി വളരെ നല്ല ബന്ധമുണ്ടെന്നും തിരിച്ചും അങ്ങനെ തന്നെയാണെന്നും അറിയാം. ഇരുവരും അധികാരത്തിലിരുന്നപ്പോള്‍, അവര്‍ക്കിടയില്‍ മികച്ച ബന്ധം നിലനിന്നിരുന്നു. അവര്‍ക്ക് പരസ്പരം ബഹുമാനമുണ്ടായിരുന്നു. ഞങ്ങളുടെ പിതാവിനെ മോചിപ്പിക്കുന്നതിനായി ഒരു പ്രസ്താവന നടത്താനോ അല്ലെങ്കില്‍ പാകിസ്ഥാനിലെ ഭരണകൂടവുമായി ഏതെങ്കിലും വിധത്തില്‍ സംസാരിക്കാനോ ട്രംപിന് കഴിഞ്ഞാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് കാസിം പറഞ്ഞു.
അത് ചെയ്യാന്‍ കഴിയുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് അദ്ദേഹമെന്ന് അറിയാം. അതിനാല്‍ തീര്‍ച്ചയായും അദ്ദേഹവുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തില്‍ നിന്ന് സഹായവും പിന്തുണയും പ്രതീക്ഷിക്കുന്നുവെന്ന് സുലൈമാന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
