ഇസ്ലാമബാദ്: പാക്ക് ചാര സംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന്റെ (ഐഎസ്‌ഐ) മുന്‍ മേധാവി ഫായിസ് ഹമീദിന് 14 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് പാക് സൈനിക കോടതി. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും ഉള്‍പ്പെടെ നിരവധി കുറ്റങ്ങളാണ് ഫായിസിനെതിരെ ചുമത്തിയിരിക്കുന്നത്. ഐഎസ്‌ഐയുടെ ഒരു മുന്‍ മേധാവി ശിക്ഷിക്കപ്പെടുന്നത് ഇത് ആദ്യമായാണ്.
2024 ഓഗസ്റ്റ് 12 നാണ് പാക്ക് സൈനിക നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഫായിസ് ഹമീദിനെതിരെ കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ ആരംഭിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, രാജ്യത്തിന്റെ സുരക്ഷയ്ക്കും താല്‍പര്യങ്ങള്‍ക്കും ഹാനികരമായ രീതിയില്‍ ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കുക, അധികാര ദുര്‍വിനിയോഗവും സര്‍ക്കാര്‍ വിഭവങ്ങള്‍ ദുരുപയോഗം ചെയ്യലും, വ്യക്തികള്‍ക്ക് അന്യായമായി നഷ്ടമുണ്ടാക്കുക എന്നിങ്ങനെ നാല് കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്.
എല്ലാ കുറ്റങ്ങളും തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഫായിസ് ഹമീദിനെ 14 വര്‍ഷത്തെ തടവുശിക്ഷക്ക് സൈനിക കോടതി വിധിക്കുകയായിരുന്നുവെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. ഹൗസിങ് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ 2024 ഓഗസ്റ്റില്‍ ഫായിസ് ഹമീദിനെ അറസ്റ്റു ചെയ്തിരുന്നു. 2019 മുതല്‍ 2021 വരെ ഫായിസ് ഹമീദ് ഐഎസ്‌ഐ മേധാവിയായിരുന്നു. പാക്കിസ്ഥാന്റെ നിലവിലെ സംയുക്ത പ്രതിരോധ സേന മേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സിഡിഎഫ്) ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ഐഎസ്‌ഐ മേധാവിയായിരിക്കുമ്പോള്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പേ അദ്ദേഹത്തെ മാറ്റിയാണ് ഫായിസ് ഹമീദിനെ നിയമിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
