സിവിൽ ആണവ മേഖലയിൽ പരസ്പരം സഹകരിക്കാൻ അമേരിക്കയും അർമേനിയയും തമ്മിൽ ധാരണയായി. റഷ്യയുടെ മുൻ സഖ്യകക്ഷിയായിരുന്ന അർമേനിയയുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വാഷിംഗ്ടണിന്റെ ഈ നീക്കം. അർമേനിയൻ പ്രധാനമന്ത്രി നികോൾ പാഷിന്യാനും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇത് സംബന്ധിച്ച പ്രസ്താവനയിൽ ഒപ്പുവെച്ചു.
ആണവ സാങ്കേതിക വിദ്യയും ഉപകരണങ്ങളും മറ്റ് രാജ്യങ്ങൾക്ക് കൈമാറാൻ അമേരിക്കയെ നിയമപരമായി അനുവദിക്കുന്ന '123 കരാർ' (123 Agreement) സംബന്ധിച്ച ചർച്ചകൾ പൂർത്തിയായതായി ഇരുനേതാക്കളും അറിയിച്ചു.
ഈ കരാറിലൂടെ പ്രാഥമികമായി 5 ബില്യൺ ഡോളറിന്റെ യുഎസ് കയറ്റുമതിയും, ദീർഘകാലാടിസ്ഥാനത്തിൽ ഇന്ധനത്തിനും അറ്റകുറ്റപ്പണികൾക്കുമായി 4 ബില്യൺ ഡോളറിന്റെ കരാറുകളും അർമേനിയയ്ക്ക് ലഭിക്കുമെന്ന് വാൻസ് വ്യക്തമാക്കി.
കാലപ്പഴക്കം ചെന്ന റഷ്യൻ നിർമ്മിത ആണവനിലയമായ 'മെറ്റ്‌സമോറിന്' (Metsamor) പകരം പുതിയ റിയാക്ടർ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് അർമേനിയ. അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ നിർദ്ദേശങ്ങൾ ഇതിനായി പരിഗണിക്കുന്നുണ്ട്.
ഊർജ്ജത്തിനായി റഷ്യയെയും ഇറാനെയും അമിതമായി ആശ്രയിക്കുന്ന അർമേനിയയെ അമേരിക്കൻ പാതയിലേക്ക് കൊണ്ടുവരുന്നത് മേഖലയിൽ റഷ്യക്കുള്ള സ്വാധീനത്തിന് വലിയ തിരിച്ചടിയാകും.
യുക്രെയ്ൻ അധിനിവേശത്തിന് ശേഷം തെക്കൻ കോക്കസസ് മേഖലയിൽ റഷ്യയുടെ പിടി അയയുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം.അമേരിക്കയുമായുള്ള ഊർജ്ജ പങ്കാളിത്തത്തിൽ ഇതൊരു പുതിയ അധ്യായമാകുമെന്ന് സംയുക്ത വാർത്താ സമ്മേളനത്തിൽ പാഷിന്യാൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
