പ്രിന്‍സ് ആല്‍ബര്‍ട്ട് (സസ്‌കാച്ചെവന്‍): അമേരിക്കയില്‍ നിന്നുള്ള മദ്യ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക ലെവി ഏര്‍പ്പെടുത്താന്‍ സസ്‌കാച്ചെവന്‍ പ്രവിശ്യാ ഭരണകൂടം തീരുമാനിച്ചു. അതേസമയം മേഖലയിലെ പ്രധാന കയറ്റുമതി വിഭവങ്ങളായ പൊട്ടാഷ്, ക്രൂഡ് ഓയില്‍ എന്നിവയെ യു.എസിനെതിരെയുള്ള തിരിച്ചടി തീരുവകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തില്ലെന്ന് സസ്‌കാച്ചെവന്‍ പ്രീമിയര്‍ സ്‌കോട്ട് മോ പ്രിന്‍സ് ആല്‍ബര്‍ടില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സ്വാഭാവിക വിഭവങ്ങള്‍ക്കും കാനഡയില്‍ നിന്ന് യു.എസിലേക്ക് കയറ്റി അയക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും മേല്‍ യാതൊരുവിധ കയറ്റുമതി തീരുവയും ഏര്‍പ്പെടുത്തുന്നതിനെ പ്രവിശ്യ അനുകൂലിക്കില്ല. പൊട്ടാഷിന് തീരുവ ചുമത്തുന്നത് കാനഡയിലെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്നും അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള കര്‍ഷകരെ ഒരുപോലെ ബാധിക്കുമെന്നും സ്‌കോട്ട് മോ മുന്നറിയിപ്പ് നല്‍കി. ഇതോടെ ദീര്‍ഘകാല ഉപയോക്താക്കള്‍ ബെലാറസ് പോലുള്ള മറ്റ് രാജ്യങ്ങളിലേക്ക് തിരിയാന്‍ സാധ്യതയുണ്ട്.
എണ്ണ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുന്നത് കനേഡിയന്‍ സാമ്പത്തിക രംഗത്തിനും പ്രത്യേകിച്ച് സസ്‌കാച്ചെവന്‍, ആല്‍ബെര്‍ട്ട എന്നി പ്രവിശ്യകള്‍ക്കും കനത്ത തിരിച്ചടിയാകും. ഇത് പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന് വഴിവെക്കുകയും തല്‍ഫലമായി പൗരന്മാരുടെ ജോലി നഷ്ടപ്പെടാന്‍ കാരണമാകുകയും ചെയ്യും. ഫെഡറല്‍ ഭരണകൂടം നടത്തുന്ന ചര്‍ച്ചകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച പ്രീമിയര്‍, ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ ചര്‍ച്ചാ മേശയിലേക്ക് മടങ്ങിയെത്തി കാനഡയ്ക്കും യു.എസിനും അനുയോജ്യമായ വ്യാപാര കരാറിലെത്തണമെന്ന് ആവശ്യപ്പെട്ടു.
പ്രാദേശിക വിപണിയെയും വ്യവസായങ്ങളെയും കാര്യമായി ബാധിക്കാത്ത രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നിര്‍ദ്ദിഷ്ട പ്രത്യാക്രമണ നടപടികളെ പ്രവിശ്യ പിന്തുണയ്ക്കുന്നുണ്ട്. ഈ തീരുമാനങ്ങള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യവസായമേഖലയുമായി ആലോചിക്കാന്‍ പ്രവിശ്യ റൗണ്ട് ടേബിള്‍ മീറ്റിംഗുകള്‍ സംഘടിപ്പിക്കും. അതേസമയം, യു.എസിന്റെ കാര്‍ഷിക മേഖല തകര്‍ക്കാന്‍ ശേഷിയുള്ള ഏറ്റവും വലിയ ആയുധം പൊട്ടാഷ് കയറ്റുമതി തടയുകയാണെന്ന വാദവുമായി ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് രംഗത്തെത്തിയിരുന്നു. എന്നാല്‍, നിലപാടുകള്‍ മുന്‍കൂട്ടി പരസ്യമാക്കുന്നതിലൂടെ പ്രീമിയര്‍ സ്‌കോട്ട് മോ പ്രവിശ്യയുടെ ചര്‍ച്ചാശേഷിയെ ദുര്‍ബലപ്പെടുത്തിയെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ എന്‍.ഡി.പി വിമര്‍ശിച്ചു.
സെപ്റ്റംബര്‍ 8 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നികുതിയോടെ, യു.എസ് മദ്യത്തിന്മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താത്ത ഒരേയൊരു കനേഡിയന്‍ പ്രവിശ്യയായി ആല്‍ബെര്‍ട്ട മാറും. സസ്‌കാച്ചെവനില്‍ പുതിയ നടപടി പ്രാദേശിക മദ്യ ഉത്പാദകര്‍ക്ക് തുണയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സസ്‌കാച്ചെവനില്‍ യു.എസ് മദ്യത്തിന്റെ വില്‍പനയില്‍ 40 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്ന് സസ്‌കാച്ചെവന്‍ ലിക്വര്‍ ആന്‍ഡ് ഗെയിമിംഗ് അതോറിറ്റി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം മദ്യങ്ങള്‍ പൂര്‍ണ്ണമായും വിപണിയില്‍ നിന്ന് പിന്‍വലിക്കുകയാണ് വേണ്ടതെന്ന നിലപാടിലാണ് എന്‍.ഡി.പി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
