ഒട്ടാവ: കനേഡിയൻ കരസേനയിൽ കഴിഞ്ഞ മുപ്പത് വർഷത്തിനിടയിലെ ഏറ്റവും വലിയ അഴിച്ചുപണി. മാറിവരുന്ന ആഗോള ഭീഷണികളും പുതിയ കാലഘട്ടത്തിലെ യുദ്ധതന്ത്രങ്ങളും നേരിടാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
മുൻപ് ഭൂമിശാസ്ത്രപരമായ തരംതിരിവോടെ നാല് ഡിവിഷനുകളായി പ്രവർത്തിച്ചിരുന്ന സേനയെ പുനഃസംഘടിപ്പിച്ച് പുതിയ രീതിയിലേക്ക് മാറ്റി. വിദേശ യുദ്ധങ്ങൾ, ആഭ്യന്തര പ്രതിരോധം, അടിസ്ഥാന സൗകര്യ പിന്തുണ എന്നിവയ്ക്ക് മുൻഗണന നൽകുന്ന മൂന്ന് പ്രധാന ഡിവിഷനുകളായാണ് സേനയെ പുനഃക്രമീകരിച്ചിരിക്കുന്നത്.
പുതിയ മാറ്റങ്ങൾ പ്രകാരം എഡ്മണ്ടൻ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന മൂന്നാം ഡിവിഷൻ ഇനി മുതൽ 'ഒന്നാം കനേഡിയൻ ഡിവിഷൻ' (മന്യൂവർ ഡിവിഷൻ) എന്നറിയപ്പെടും. ഇതായിരിക്കും കാനഡയുടെ പ്രധാന സൈനിക സംഘം.
ക്യൂബെക്കിലെ രണ്ടാം ഡിവിഷൻ ആഭ്യന്തര സുരക്ഷയും അതിർത്തി സംരക്ഷണവും ഉറപ്പാക്കും. പരിശീലനത്തിനും ഭരണനിർവ്വഹണത്തിനുമായി കിംഗ്സ്റ്റൺ കേന്ദ്രീകരിച്ച് പ്രത്യേക ഡിവിഷനുകളും പ്രവർത്തിക്കും.
കൃത്യമായ ഡാറ്റകളും യുദ്ധപരിശീലന മോഡലുകളും വിശകലനം ചെയ്താണ് സൈന്യത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ ഘടനയ്ക്ക് രൂപം നൽകിയിരിക്കുന്നത്.
വൻ ശക്തികൾ തമ്മിലുള്ള കടുത്ത മത്സരം, ആഗോള കാലാവസ്ഥാ വ്യതിയാനം, നിർമ്മിത ബുദ്ധി അടക്കമുള്ള സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവ കണക്കിലെടുത്താണ് സേനയുടെ ഈ മാറ്റമെന്ന് ആർമി കപ്പാബിലിറ്റി ഡെവലപ്‌മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ സ്റ്റെഫാൻ മാസൺ വ്യക്തമാക്കി.
റഷ്യയിൽ നിന്നുള്ള കടുത്ത ഭീഷണിയും, അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരം ഏറ്റെടുത്തതിന് പിന്നാലെ പ്രതിരോധ മേഖലയിൽ ഉയർന്ന പുതിയ വെല്ലുവിളികളും നേരിടാൻ കാനഡ സൈനിക ബജറ്റും സൗകര്യങ്ങളും വിപുലീകരിച്ചു വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
