മോഡിയുടെ റഷ്യന്‍ സന്ദര്‍ശനത്തില്‍ പണികിട്ടുക ഇറാഖിനും സൗദിക്കുമോ?

JULY 9, 2024, 3:27 PM

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തില്‍ നിര്‍ണായകമായ പല തീരുമാനങ്ങളും ഉണ്ടായേക്കും. കാരണം ക്രൂഡ് ഓയില്‍ ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ എത്തിക്കുന്നതില്‍ ദീര്‍ഘകാല ക്രമീകരണം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലേക്ക് റഷ്യന്‍ ക്രൂഡ് കുറഞ്ഞ നിരക്കില്‍ സുഗമമായി വിതരണം ചെയ്യുന്നതിനുള്ള ദീര്‍ഘകാല ക്രമീകരണത്തിന്റെ ആവശ്യകത സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

'നമ്മള്‍ റഷ്യന്‍ ഫെഡറേഷന്റെ ദീര്‍ഘകാല പങ്കാളിയാണ്. ദീര്‍ഘകാല ഇടപാടുകളെക്കുറിച്ച് നമ്മള്‍ റഷ്യക്കാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. നമ്മുടെ സ്വകാര്യ, പൊതുമേഖലാ കമ്പനികള്‍ നേട്ടം ലഭിക്കുന്ന രാജ്യങ്ങളുമായി ദീര്‍ഘകാല കരാറുകള്‍ ഒപ്പിടുമെന്ന് എനിക്ക് ഉറപ്പുണ്ട്,' എന്നായിരുന്നു രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ റഷ്യയുമായി ദീര്‍ഘകാല കരാറിന് തയ്യാറെടുക്കുന്നുണ്ടോയെന്ന ചോദ്യത്തിന് വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞ മറുപടി.

റഷ്യന്‍ ഓയില്‍ ഭീമനായ റോസ്നെഫ്റ്റിന്റെ ചീഫ് ഇഗോര്‍ സെച്ചിന്‍ ഈ വര്‍ഷം ഇന്ത്യയിലേക്ക് രണ്ട് തവണ സന്ദശനം നടത്തിയിരുന്നു. ഈ സന്ദര്‍ശനങ്ങളുടെ ഭാഗമായി ഇന്ത്യ-റഷ്യ ദീര്‍ഘകാല കരാറുകളെക്കുറിച്ച് ചര്‍ച്ച് നടത്തിയിരുന്നുവെന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്റ്റേറ്റ് റിഫൈനര്‍മാരായ ബിപിസിഎല്ലും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനുമാണ് പ്രധാനമായും റഷ്യയുമായി ടേം ഡീലുകള്‍ ഒപ്പിടാന്‍ ശ്രമിക്കുന്നത്.

ഉക്രെയിന്‍ അധിനിവേശത്തിന് ശേഷം ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ തുടരുകയാണ്. റഷ്യയുടെ കടന്ന് വരവോടെ പരമ്പരാഗത ശക്തികളായ ഇറാഖും സൗദി അറേബ്യയും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

2024 ജൂണില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ഇറക്കുമതി പ്രതിദിനം 1.97 ദശലക്ഷം ബാരലില്‍ എത്തിയിരുന്നു. 2023 ജുലൈക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ചൈനയിലേക്കുള്ള റഷ്യന്‍ ക്രൂഡിന്റെ കയറ്റുമതി കുറഞ്ഞതും ഇന്ത്യയിലേക്ക് കൂടുതല്‍ ബാരല്‍ എത്താന്‍ കാരണമായി.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസിഎല്‍), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്പിസിഎല്‍), റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) പോലുള്ള റിഫൈനറികളും ഗണ്യമായ ഇറക്കുമതി നടത്തി. സ്വകാര്യ റിഫൈനര്‍മാര്‍ ആകെ പ്രതിദിനം 871200 ബാരരാണ് ഇറക്കുമതി ചെയ്തത്.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഊര്‍ജ വ്യാപാരവും പ്രധാന അജണ്ടയായിരിക്കും. റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി കൂടുതല്‍ ശക്തമാകുകയാണെങ്കില്‍ സ്വാഭാവികമായും അത് ഇറാഖിനും സൗദി അറേബ്യയ്ക്കുമായിരിക്കും തിരിച്ചടിയായി മാറുക.

അതേസമയം, ബ്രസീലില്‍ നിന്നും വലിയ തോതില്‍ ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ രാജ്യത്തെ പ്രമുഖ ഓയില്‍ റിഫൈനറിമാര്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) എന്നിവ ദീര്‍ഘകാല ക്രൂഡ് ഓയില്‍ വിതരണ കരാറുകള്‍ ഉറപ്പാക്കാന്‍ ബ്രസീലിയന്‍ ഊര്‍ജ കമ്പനിയായ പെട്രോലിയോ ബ്രസീലിറോ എസ്എയുമായി (പെട്രോബ്രാസ്) ചര്‍ച്ച നടത്തുകയാണെന്നാണ് ദ മിന്റ് റിപ്പോര്‍ട്ട് ചെയ്തത്.

ഊര്‍ജ സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാനുള്ള ഇന്ത്യയുടെ വിപുലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കം. ഐഒസിഎല്‍, എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നിവയുടെ ഉദ്യോഗസ്ഥര്‍ ഏപ്രിലില്‍ ബ്രസീല്‍ സന്ദര്‍ശിച്ച് പെട്രോബ്രാസുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. ചര്‍ച്ചകളുടെയെല്ലാം പ്രധാന ലക്ഷ്യം ദീര്‍ഘകാലത്തേക്ക് ഗ്യാരണ്ടീഡ് ക്രൂഡ് ഓയില്‍ സപ്ലൈ ഉറപ്പാക്കുക എന്നതാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam