നിലമ്പൂരിൽ ഒതുങ്ങാത്ത 'ക്ഷുദ്രജീവി' ശല്യം

JUNE 11, 2025, 8:18 AM

മനുഷ്യർക്കും വന്യജീവികൾക്കും ഇടയിലെ സംഘർഷം കൂടെക്കൂടെ ദുരന്തമായി മാറുന്നു കേരളത്തിൽ. മഹാ കുടിയേറ്റങ്ങളുടെ കാലത്തു വനമേഖലകളെ കൃഷിയിടങ്ങളാക്കിയപ്പോഴും കാട്ടുമൃഗങ്ങളെ ശത്രുപക്ഷത്തു നിർത്തി ദ്രോഹിച്ച ചരിത്രമല്ല മലയാളി സമൂഹത്തിന്റേത്. പക്ഷേ, കാടിറങ്ങിവരുന്ന ആനയും കടുവയും പുലിയും പന്നിയും മറ്റും അതിഭീകരത അഴിച്ചുവിടുമ്പോൾ അവയെ വെടിവെച്ചുകൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുകയല്ലാതെ മറ്റു പോംവഴിയില്ലെന്ന നിലപാടിലെത്തിയിരിക്കുന്നു കുറേക്കാലമായി ജനങ്ങൾ.

അതേസമയം, സ്വയരക്ഷയ്ക്കായി മനുഷ്യനെ കൊന്നാൽ നിയമ സംരക്ഷ കിട്ടുമെങ്കിലും മൃഗത്തെ നേരിടുന്ന പക്ഷം അകത്താകുമെന്ന ദുരവസ്ഥയിൽ അന്തംവിട്ടു നിൽക്കുന്നു അവർ. 
വന്യജീവികളെ സംരക്ഷിക്കാൻ അതിശ്രദ്ധ ചെലുത്തുമ്പോഴും മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ നടപടിയെടുക്കാൻ ആരും തയ്യാറാകുന്നില്ല. നിയമപരമായ കെട്ടുപാടുകളാൽ കൈയും കെട്ടിനിൽക്കുന്ന ഭരണകൂടത്തിന്റെയും, ഭയത്തിൽ ജീവിക്കുന്ന ജനങ്ങളുടെയും നിസ്സഹായത എടുത്തു കാണിക്കുന്നുണ്ട്, നിലമ്പൂരിൽ പതിനഞ്ചുവയസ്സുകാരനായ അനന്തുവിന്റെ ദാരുണ മരണം.

കാട്ടുപന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് ഈ കുട്ടിയുടെ ജീവൻ പൊലിഞ്ഞപ്പോൾ, വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ച ആശങ്കകൾക്ക് ആക്കം കൂടി. എന്നിട്ടും വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കിടയിൽ നിയമപരമായ തർക്കങ്ങൾ ആശങ്കാജനകമായി നിലനിൽക്കുന്നു. അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പറയുമ്പോഴും നിലവിലെ നിയമങ്ങൾ അടിയന്തര നടപടികൾക്ക് തടസ്സമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ  വാദം. വനസംരക്ഷണവും മനുഷ്യന്റെ അതിജീവനവും ഒരുപോലെ പ്രധാനമാണെന്ന വസ്തുതയ്ക്കു നേരെ സർക്കാരുകൾ കണ്ണടയ്ക്കുന്നുവെന്ന പരാതിയാകട്ടെ പരിഹാരമില്ലാതെ നീളുന്നു. 

vachakam
vachakam
vachakam

കടുവ, ആന തുടങ്ങിയ സംരക്ഷിത മൃഗങ്ങൾ ഉപദ്രവകാരികളായാൽ 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11എ വകുപ്പ് നൽകുന്ന അധികാരം പ്രയോഗിച്ചു കൈകാര്യം ചെയ്യാനാകുമെന്നു പറയുമ്പോഴും കേന്ദ്ര ഏജൻസികളായ കടുവാ സംരക്ഷണ അതോറിറ്റിയുടെയും പ്രോജക്ട് എലഫന്റ് സ്‌കീമിന്റെയും നിർദേശങ്ങളും കോടതി ഉത്തരവുകളും പാലിക്കേണ്ടതുണ്ടെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. ഇത് കാലതാമസത്തിന് കാരണമാകുന്നുവെന്നതിനാൽ കേന്ദ്ര വന നിയമത്തിൽ ഭേദഗതി വരുത്തണമെന്ന ആവശ്യവും ഉന്നയിക്കുന്നു.

എന്നാൽ, കാട്ടുപന്നിയെ 'ക്ഷുദ്രജീവിയായി' പ്രഖ്യാപിക്കാനോ കടുവ, ആന എന്നിവയെ സംരക്ഷിത പട്ടികയിൽനിന്ന് മാറ്റാനോ കേന്ദ്രം തയാറല്ലെന്നാണ് ഇതുവരെയുള്ള നിലപാട്. ഇത് കേവലം നിയമപരമായ തർക്കങ്ങൾക്കപ്പുറം, മനുഷ്യജീവന്റെ വിഷയമാണെന്ന കാര്യം അധികൃതർ കാണുന്നില്ല. നിയമപരമായ നൂലാമാലകൾ കാരണം, വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ നിരന്തര ഭീതി സാന്ദ്രമാകുകയാണ്. കൃഷിനാശവും ജീവഹാനിയും നിത്യസംഭവവും. കേരളത്തിൽ 344 പേരാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ മരിച്ചത്. ഞെട്ടിക്കുന്ന കണക്കാണിത്. ഇതിൽ 103 പേർക്ക് ജീവൻ നഷ്ടമായത് ആനയുടെ ആക്രമണത്തിലായിരുന്നു. ഒൻപത് പേർ കാട്ടുപന്നിയുടെ ആക്രമണത്തിലും, നാല് പേർ കടുവയുടെ ആക്രമണത്തിലും ദാരുണമായി കൊല്ലപ്പെട്ടു.

മനുഷ്യജീവനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നു മനസിലാക്കി കേന്ദ്രവും സംസ്ഥാനവും ഈ വിഷയത്തിൽ ഒരു പൊതു ധാരണയിലെത്താത്തതെന്തെന്ന ചോദ്യം വ്യാപകമായി ഉയരുന്നുണ്ട്. കാലതാമസം മൂലം കൂടുതൽ ജീവൻ നഷ്ടപ്പെടുമെന്നതും ഗൗനിക്കപ്പെടുന്നില്ല. ഭരണപരമായ ഇച്ഛാശക്തിയും ജനങ്ങളുടെ സുരക്ഷയോടുള്ള പ്രതിബദ്ധതയുമാണ് ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാരുകൾക്കാവശ്യം.

vachakam
vachakam
vachakam

ദയ വേണ്ട: ഗാഡ്ഗിൽ

ഇതിനിടെ, മനുഷ്യന്റെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന വന്യജീവികളെ കൊന്നുതന്നെ നിയന്ത്രിക്കണമെന്ന് ആവർത്തിച്ചു പറയുന്നുണ്ട് ലോകം ആദരിക്കുന്ന പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. മാധവ് ഗാഡ്ഗിൽ. വന്യജീവികളെ കൊല്ലുക മാത്രമല്ല, അതിന്റെ മാംസം കഴിക്കാൻ താല്പര്യമുള്ളവർക്ക് അതിനുള്ള അനുമതി നൽകണമെന്നുമുള്ള അഭിപ്രായക്കാരനാണദ്ദേഹം. കേരളത്തിലെ വന്യജീവി പ്രശ്‌നത്തിന് സർക്കാർ ഉടനടി ചെയ്യേണ്ടത് കാട്ടുപന്നി, മുള്ളൻപന്നി, മാൻ തുടങ്ങി കൃഷി നശിപ്പിക്കുന്ന ജീവികളെ വെടിവച്ചു കൊല്ലാനുള്ള പൂർണ അനുമതി കർഷകർക്കു നൽകുകയാണെന്നും മനുഷ്യനെ കൊല്ലുന്ന ആന, കടുവ, കാട്ടുപോത്ത് എന്നിവയെ 24 മണിക്കൂറിനുള്ളിൽ വെടിവയ്ക്കാനുള്ള ഉത്തരവ് സർക്കാർ നൽകണമെന്നും മാധവ് ഗാഡ്ഗിൽ പല തവണ പറഞ്ഞുകഴിഞ്ഞു.

പരിഷ്‌കൃത രാജ്യങ്ങളിലെല്ലാം ഇത്തരം രീതികളുണ്ടെങ്കിലും ഇന്ത്യയിൽ അതിന് തടസ്സമാകുന്നത് ഭരണഘടനാവിരുദ്ധമായ 1972ലെ വന്യജീവി സംരക്ഷണനിയമമാണെന്നും അത് പിൻവലിച്ചേ തീരൂവെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള നിർദേശങ്ങൾ തയ്യാറാക്കുന്നതിനായി രണ്ടാം യുപിഎ സർക്കാർ നിയോഗിച്ച പശ്ചിമഘട്ട വിദഗ്ധ സമിതിയുടെ ചെയർമാനായിരുന്നു പ്രൊഫ. മാധവ് ഗാഡ്ഗിൽ. 2011 ൽ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾക്കെതിരെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് പശ്ചിമഘട്ട മേഖലകളിലെ ജനവാസ പ്രദേശങ്ങളിലുണ്ടായത്. മനുഷ്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന വിധത്തിൽ തീവ്രമായ പാരിസ്ഥിതിക നിലപാടുകളുള്ള ആളെന്നാരോപിക്കപ്പെട്ടാണ് അന്ന് കേരളത്തിലെ മലയോരങ്ങളിൽ ഗാഡ്ഗിലിനെതിരായ പ്രതിഷേധം ആളിക്കത്തിയത്.

vachakam
vachakam
vachakam

അതേ ഗാഡ്ഗിൽ ആണ് സാമ്പ്രദായിക പരിസ്ഥിതി വാദികളുടെ നിലപാടുകൾ തള്ളുന്ന വിധത്തിൽ വനമേഖലയിലെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം നിർദേശിച്ചത്. പക്ഷേ, ഗോവധ നിരോധനത്തിനായുള്ള വാദം മുറുകുന്നതിനിടെ, ബന്ധപ്പെട്ടവർ അതു പരിഗണിക്കുന്നതിന്റെ സൂചനകളില്ല.കാടിറങ്ങിവരുന്ന ആനകളെയും കടുവകളെയും നേരിടുന്നതിനായി വെടിവെച്ചുകൊല്ലുകയോ പരിക്കേൽപിക്കുകയോ ചെയ്യാൻ വനംവകുപ്പ് ജാഗരൂകമാകണമെന്നാണ് ഡോ. മാധവ് ഗാഡ്ഗിൽ പറയുന്നത്. വന്യജീവി വേട്ടകൾ അവസാനിച്ചത് വന്യജീവികളുടെ എണ്ണം ക്രമാതീതമായി പെരുകുന്നതിന് കാരണമായെന്നും ഗാഡ്ഗിൽ വിലയിരുത്തുന്നുണ്ട്. ആനവേട്ട വർഷങ്ങളോളം പൂർണമായും നിലച്ചാൽ അവയുടെ എണ്ണം സ്‌ഫോടനാത്മകമാകും. മൃഗങ്ങളെ വെടിവെക്കാൻ അനുമതിയേകുന്ന വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് പ്രയോഗിക്കുന്നതിന് വനംവകുപ്പ് ഇനിയും മടിക്കരുത്.

കാട്ടുപന്നിയെപ്പോലുള്ള ചെറു ക്ഷുദ്ര ജീവികളെ സ്വയംരക്ഷയ്ക്കായി നേരിടാൻ സാധാരണ ജനങ്ങൾക്ക് കഴിയും. അതേസമയം ആന, കടുവ, പുലി തുടങ്ങിയ വന്യജീവികളെ നേരിടുന്നതിനുള്ള വനംവകുപ്പിന്റെ ഉത്തരവാദിത്തം പ്രധാനമാണ്. വന്യജീവി സംരക്ഷണ നിയമത്തിലെ 11(2) വകുപ്പ് (വെടിവെച്ചുകൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുക) പ്രയോഗിക്കാൻ വനംവകുപ്പിന് അതിന്റെ ബ്യൂറോക്രാറ്റിക് സംവിധാനം കാരണമാണ് കഴിയാതെ വരുന്നത്. ഈ വകുപ്പ് പ്രയോഗിക്കുന്നതിനും അതിന് അധികാരമുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനും ഇനിയും മടിച്ചാൽ ജനങ്ങൾ വനത്തിനും പരിസ്ഥിതിക്കും എതിരായിത്തീരുന്ന നിലവരുമെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു.

പഠന കേന്ദ്രം വരും

വന്യജീവികൾ ജനങ്ങൾക്കു പേടിസ്വപ്‌നമായി മാറുന്ന വിഷയത്തിൽ കേന്ദ്ര സർക്കാരിന് വലിയ ഉത്ക്കണ്ഠയുള്ളതായി മാർച്ച് 3 ലെ ലോക വന്യജീവി ദിനത്തിൽ ഗുജറാത്തിലെ ഗിർ ദേശീയോദ്യാനം സന്ദർശിച്ച് ദേശീയ വന്യജീവി ബോർഡിന്റെ ഏഴാമത് യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചെങ്കിലും അനന്തര നടപടികൾ ഉണ്ടായില്ല. കോയമ്പത്തൂർ സാക്കണിലെ (സലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി) വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ കാമ്പസിൽ മനുഷ്യവന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനായി സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുമെന്നും യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു. നിലവിൽ, ഡെറാഡൂൺ ആസ്ഥാനമായുള്ള വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ആണ് അത്തരം കാര്യങ്ങൾ സംബന്ധിച്ച് ഗവേഷണവും ഫീൽഡ് പഠനങ്ങളും നടത്തുകയും നയ നിർദ്ദേശത്തിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത്. 

വിവിധ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്ന മനുഷ്യവന്യജീവി സംഘർഷത്തെക്കുറിച്ചുള്ള ഗവേഷണം ലക്ഷ്യമിടുന്ന ഒരു ഇൻസ്റ്റിറ്റിയൂട്ട് സ്ഥാപിക്കുകയെന്നത് വളരെക്കാലമായുള്ള ആവശ്യമാണ്. വന്യജീവികളുടെ ആക്രമണമൊഴിവാക്കാനും നേരിടാനും ദ്രുത പ്രതികരണ സംഘങ്ങളെ നിയോഗിക്കാൻ സർക്കാർ തയ്യാറാകുമെന്നും മോദി പറഞ്ഞു. മനുഷ്യവന്യജീവി സംഘർഷ മേഖലകളിൽ നുഴഞ്ഞുകയറ്റം കണ്ടെത്താൻ നൂതന സാങ്കേതികവിദ്യ പ്രായോഗികമാക്കുന്നതിനും സംഘർഷ ലഘൂകരണ നടപടികൾ നടപ്പിലാക്കുന്നതിനും സെന്റർ ഓഫ് എക്‌സലൻസ് പ്രയോജനപ്പെടുമെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു. മനുഷ്യവന്യജീവി സംഘർഷത്തിന്റെ വെല്ലുവിളി നേരിടാൻ ഗുജറാത്ത് ആസ്ഥാനമായുള്ള ഭാസ്‌കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ സ്‌പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോഇൻഫോർമാറ്റിക്‌സുമായി ചേർന്നുള്ള നടപടികളുണ്ടാകുമെന്നും പ്രധാനമന്ത്രി സൂചന നൽകി.

2024 മാർച്ച് മുതൽ സെപ്തംബർ വരെ, ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് പട്ടണത്തിൽ ചെന്നായ്ക്കളുടെ കൂട്ടം മനുഷ്യരെ ആക്രമിച്ച് കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു, കൂടുതലും കുട്ടികൾ. ഫെബ്രുവരിയിൽ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം, 2021 നും 2024 നും ഇടയിൽ മനുഷ്യവന്യജീവി സംഘർഷങ്ങൾ കാരണം 1,783 ൽ അധികം പേർ മരിച്ചു. 341 ആനകളുടെ ജീവനറ്റു. കൃഷിഭൂമികളിൽ അലഞ്ഞുതിരിയുകയോ റെയിൽവേ ട്രാക്ക് അല്ലെങ്കിൽ ഹൈവേകൾ മുറിച്ചുകടക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന വന്യജീവികളുടെ ജീവഹാനിയും ഒരുപക്ഷേ അത്രതന്നെ ദാരുണമല്ലേയെന്ന ചോദിക്കുന്നു മൃഗസ്‌നേഹികൾ.

140 കോടിയിലധികം വരുന്ന ഇന്ത്യൻ ജനസംഖ്യയുടെ 70 ശതമാനവും വന്യജീവികളുമായി സഹവസിക്കുന്നു. വർദ്ധിച്ചുവരുന്ന ജനസംഖ്യ, നഗര വ്യാപനം, മാറിക്കൊണ്ടിരിക്കുന്ന ഭൂവിനിയോഗ രീതികൾ എന്നിവ മൂലം കഴിഞ്ഞ രണ്ട് ദശകങ്ങളിൽ വന്യജീവികൾക്കായി ഭൂമി വിട്ടുകൊടുക്കുന്നതിനു പകരം വന്യജീവികളുമായി ഭൂമി പങ്കിടലെന്ന നിലയിലേക്ക് ഈ സഹവാസത്തിന്റെ സ്വഭാവം മാറി. പലപ്പോഴും മനുഷ്യവന്യജീവി സംഘർഷത്തിൽ കലാശിക്കുന്നു ഇത്. ഇങ്ങനെയുണ്ടാകുന്ന ഏതൊരു നഷ്ടത്തിനും സർക്കാരിൽ നിന്ന് പരിഹാരം ലഭിക്കാൻ അർഹതയുണ്ട്.

രാഷ്ട്രീയക്കളി

വോട്ടിനുവേണ്ടി എന്തും പറയാനും ചെയ്യാനും മടിയില്ലാത്ത രാഷ്ട്രീയ പാപ്പരത്തത്തിന്റെ നാണംകെട്ട മുഖം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുറത്തുവന്നു നിലമ്പൂരിൽ അനന്തുവിന്റെ ദാരുണ മരണത്തോടെ. വഴിക്കടവ് വെള്ളക്കെട്ടയിൽ പന്നിക്കെണിയിൽനിന്നു ഷോക്കേറ്റ് ഈ വിദ്യാർഥി മരിച്ച സംഭവം വോട്ടിനുവേണ്ടി ചർച്ചയാക്കിയവർക്ക് എന്തു മനഃസാക്ഷിയാണുള്ളതെന്ന ചോദ്യവുമുയർന്നു. വന്യമൃഗശല്യം ഉറക്കംകെടുത്തിയവർക്കുവേണ്ടി കാര്യമായി ശബ്ദിക്കാനോ എന്തെങ്കിലും പ്രവർത്തിക്കാനോ കഴിയാത്തവരാണ് ഈയൊരു സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി ഒച്ചവയ്ക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണാതെയും വീഴ്ചവരുത്തിയവർക്കെതിരേ ശക്തമായ നടപടികൾക്കു സാധിക്കാതെയും ഒച്ചപ്പാട് തീവ്രമാക്കി.

അപകടത്തിനു കാരണം വനംവകുപ്പും വൈദ്യുത വകുപ്പുമാണെന്ന ആരോപണവുമായി രംഗത്തുവന്നു യു.ഡി.എഫ്. വന്യമൃഗങ്ങളെ പിടികൂടാൻ വൈദ്യുതി പോസ്റ്റിൽനിന്ന് അനധികൃതമായി സ്ഥാപിച്ച വേലിയിൽനിന്നു ഷോക്കേറ്റാണ് വിദ്യാർഥി മരിച്ചതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫിനെതിരേ പ്രത്യാരോപണവുമായി രംഗത്തുവരാൻ എൽ.ഡി.എഫും ആവേശം കാട്ടി. രണ്ടു ദിവസത്തിനിടെ നിലമ്പൂരിൽ കാട്ടുപന്നി ആക്രമിച്ച് ഏഴു പേരെ പരുക്കേൽപ്പിച്ചിരുന്നു. ഇത്തരത്തിൽ വന്യമൃഗ ആക്രമണം രൂക്ഷമായി തുടരുമ്പോഴും അതു മനസിലാക്കാതെ രാഷ്ട്രീയം കുത്തിക്കയറ്റാനാണ് വനംമന്ത്രി എ.കെ. ശശീന്ദ്രൻ അടക്കമുള്ളർ താൽപ്പര്യം കാട്ടിയത്.

പൊതുവേ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ വനം മന്ത്രിയുടെ സന്ദർശനം അപൂർവമായി മാത്രമാണ് ഉണ്ടാകുക. ജനരോഷം ഭയന്നു മന്ത്രി മാറിനിൽക്കുന്നതായി ആക്ഷേപമുണ്ടാകാറുണ്ട്. എന്തായാലും ഇത്തവണ ആവേശത്തോടെ രംഗത്തുവന്ന മന്ത്രി യഥാർഥത്തിൽ സർക്കാരിനെയും എൽ.ഡി.എഫിനെയും പ്രതിസന്ധിയിലാക്കി. എല്ലാവരെയും കടത്തിവെട്ടുന്ന രീതിയിലായിരുന്നു അദ്ദേഹം നടത്തിയ പ്രസ്താവന. സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇങ്ങനെയൊരു സംഭവം ഉണ്ടാക്കിയതാണോ എന്നു സംശയിക്കുന്നതായും വരെ പറഞ്ഞു.

വിഷയത്തിലിടപെട്ട യു.ഡി.എഫ്. രാഷ്ട്രീയനേട്ടം ഉണ്ടാക്കിയേക്കാമെന്ന ഭയവും അതിനു തടയിടാനുള്ള ശ്രമവുമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നു മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. പറഞ്ഞതു പാളിയെന്നു വ്യക്തമായതോടെ ഗൂഢാലോചന വാദത്തിൽ വിശദീകരണവുമായി വീണ്ടും രംഗത്തുവരാനും വനംമന്ത്രി നിർബന്ധിതനായി. അപകടകാരികളായ പന്നിയെ വെടിവച്ചുകൊല്ലാൻ പഞ്ചായത്തുകൾക്ക് അധികാരമുണ്ട്. അതിനു സാധിക്കാതെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്‌തെന്ന ആരോപണം വഴിക്കടവ് പഞ്ചായത്ത് ഭരണസമിതിക്കെതിരേ ഉയർന്നതിനിടെ വിഷയത്തിൽ പരമാവധി രാഷ്ട്രീയം കലർത്താനാണ് മന്ത്രിയുൾപ്പെടെയുള്ളവർ ശ്രമിച്ചത്. 'ക്ഷുദ്രജീവി ശല്യം' നാട്ടിലേക്ക് പടരുന്നതു നിലമ്പൂരിൽ മാത്രമല്ലെന്നു വ്യക്തം.  

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam