ചെങ്കോലും വിലങ്ങും ഒരു പോലെ രുചിച്ച ധീര വനിത 

DECEMBER 30, 2025, 3:27 AM

വലിയ രഷ്ട്രീയ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ് ബംഗ്ലാദേശ് ഇന്ന്. ആ രാജ്യത്തിന്റെ ഗതിവിഗതികളെ നാല് പതിറ്റാണ്ടോളം നിയന്ത്രിച്ച കരുത്തുറ്റ വനിതയാണ് വിടവാങ്ങിയ ബീഗം ഖാലിദ സിയ. 

ആധുനിക ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ ഇത്രയേറെ ജനസ്വാധീനമുള്ളതും അത്രതന്നെ വിവാദങ്ങള്‍ നിഴലിച്ചതുമായ മറ്റൊരു വ്യക്തിത്വമില്ലെന്ന് പറയാം. രാജ്യത്തിന്റെ അധികാര സിംഹാസനത്തിലും ജയിലറയിലുമായി മാറിമാറി ചിലവഴിക്കേണ്ടി വന്ന അവരുടെ രാഷ്ട്രീയ ജീവിതം, ബംഗ്ലാദേശിന്റെ തന്നെ ഉയര്‍ച്ച താഴ്ചകളുടെ പ്രതിഫലനം എന്നാണ് വിലയിരുത്തപ്പെടുന്നത്. അനിശ്ചിതത്വത്തിന്റെ ഇരുള്‍ മൂടിയ ഈ രാഷ്ട്രീയ സാഹചര്യത്തില്‍ ഖാലിദ സിയ എന്ന കരുത്തുറ്റ അധ്യായത്തിന് തിരശീല വീഴുമ്പോള്‍, അത് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ നികത്താനാവാത്ത ശൂന്യതയാണ് അവശേഷിപ്പിക്കുന്നത്.

ഖാലിദ സിയ ആരായിരുന്നു? അവര്‍ എങ്ങനെയാണ് ഒരു സാധാരണ വീട്ടമ്മയില്‍ നിന്ന് ബംഗ്ലാദേശിന്റെ ഏറ്റവും ശക്തയായ രാഷ്ട്രീയ നേതാക്കളിലൊരാളായി മാറിയത്? അവരുടെ ഉയര്‍ച്ചയും തകര്‍ച്ചയും രാഷ്ട്രത്തിന്റെ ഭൂപടത്തെ എങ്ങനെ സ്വാധീനിച്ചു എന്നറിയാം.

സാധാരണ പെണ്‍കുട്ടിയില്‍ നിന്ന് ശക്തയായ രാഷ്ട്രീയ നേതാവിലേയ്ക്ക്

1945 ഓഗസ്റ്റില്‍ അവിഭക്ത ഇന്ത്യയിലെ ജല്‍പൈഗുരിയില്‍ ജനിച്ച ഖാലിദ സിയയുടെ ജീവിതം ഒരിക്കലും രാഷ്ട്രീയ ആഗ്രഹങ്ങളാല്‍ നിറഞ്ഞതല്ലായിരുന്നു. ഇന്ത്യ വിഭജിക്കപ്പെട്ടതോടെ കുടുംബം ദിനാജ്പൂരിലേയ്ക്ക് കുടിയേറി. മിഷന്‍ സ്‌കൂളുകളിലും ഗേള്‍സ് സ്‌കൂളിലും വിദ്യാഭ്യാസം നേടിയ അവര്‍, പതിനഞ്ചാം വയസ്സില്‍ യുവ സൈനിക ഓഫീസറായ സിയാവുര്‍ റഹ്മാനെ വിവാഹം ചെയ്ത് ഗൃഹജീവിതത്തിലേക്ക് കടന്നു. അന്ന് ഖാലിദ പേരെടുത്ത സാമൂഹ്യപ്രവര്‍ത്തകയോ രാഷ്ട്രീയപ്രവര്‍ത്തകയോ ആയിരുന്നില്ല. മറിച്ച്, ഭര്‍ത്താവിനോടൊപ്പം അപ്രകാശിതമായ, നിര്‍മലമായ ഒരു കുടുംബജീവിതം നയിക്കുകയായിരുന്നു. രണ്ട് മക്കളുടെ അമ്മ, സമാധാനവതിയും മിതഭാഷിണിയും എന്നായിരുന്നു അവരെ ഓര്‍മ്മിച്ചവരുടെ പങ്കുവെപ്പ്.

എന്നിരുന്നാലും 1981 ലെ ഒരു സൈനിക കലാപം എല്ലാം തിരുത്തി കുറിച്ചു, പ്രസിഡന്റായിരുന്ന സിയാവുര്‍ റഹ്മാന്‍ വധിക്കപ്പെട്ടു. ആ സംഭവം ഖാലിദ സിയയെ രാഷ്ട്രീയത്തിലേക്ക് നയിച്ചു. 1982 ല്‍ അവര്‍ ബിഎന്‍പിയില്‍ ചേര്‍ന്നു, വെറും രണ്ട് വര്‍ഷത്തിനകം പാര്‍ട്ടി അധ്യക്ഷയായി ഉയര്‍ന്നു. അതോടെ ബംഗ്ലാദേശിന്റെ രാഷ്ട്രീയ വേദിയില്‍ ഒരു പുതിയ വനിതാ നാമം ശക്തമായി പതിഞ്ഞു അതാണ് ബീഗം ഖാലിദ സിയ.

പ്രധാനമന്ത്രി പദത്തിലേയ്ക്ക്

1982 മുതല്‍ ബംഗ്ലാദേശ് സൈനിക ഭരണത്തിന്‍ കീഴില്‍ ആയിരുന്നു. ജനാധിപത്യത്തിന് വേണ്ടി നടന്ന ശക്തമായ പ്രക്ഷോഭങ്ങളില്‍ ഖാലിദ മുന്നണിയില്‍ നില്‍ക്കുകയും, 'വിട്ടുവീഴ്ചയില്ലാത്ത നേതാവ്' എന്ന് ജനങ്ങള്‍ ഹൃദയങ്ങളില്‍ ഏറ്റുപറയുകയും ചെയ്തു. 1991-ലെ തിരഞ്ഞെടുപ്പില്‍ ബിഎന്‍പി ഭൂരിപക്ഷം നേടി, ഖാലിദ ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയും, മുസ്ലിം രാഷ്ട്രത്തിലെ രണ്ടാമത്തെ വനിതാ ഭരണാധികാരിയും ആയി.

അവരുടെ ആദ്യ ഭരണകാലം പ്രധാനപ്പെട്ട പരിഷ്‌കരണങ്ങള്‍ കൊണ്ടായിരുന്നു. ഭരണഘടനാ ഭേദഗതിയിലൂടെ പാര്‍ലമെന്ററി സംവിധാനം പുനസ്ഥാപിക്കുകയും, പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധവുമാക്കുകയും ചെയ്തു. സ്വതന്ത്ര വിപണി സമ്പദ്വ്യവസ്ഥയുടെ വാതിലുകള്‍ തുറന്നതോടെ രാജ്യത്ത് നിക്ഷേപവും സമ്പദ്വ്യവസ്ഥാ വളര്‍ച്ചയും വര്‍ധിച്ചു. തുടര്‍ന്നും 1996-ല്‍ അവര്‍ വീണ്ടും അധികാരത്തിലേറി, എന്നാല്‍ ആ കാലാവധി ദീര്‍ഘമായിരുന്നില്ല. തിരഞ്ഞെടുപ്പ് മാറ്റി, ബിഎന്‍പി പ്രതിപക്ഷത്തിലേക്ക് പിന്മാറി.

വികസനവും വിവാദങ്ങളും

2001 ല്‍ ഖാലിദ സിയ മൂന്നാം തവണയും അധികാരത്തിലേറി. വിദേശ നിക്ഷേപം ആകര്‍ഷിച്ച സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. 2006 ല്‍ ബംഗ്ലാദേശ് ഏഷ്യയുടെ അടുത്ത കടുവ സമ്പദ്വ്യവസ്ഥ എന്ന പദവി നേടിയതിലെ പ്രധാന പങ്ക് അവരുടെ ഭരണ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടെന്ന് വിലയിരുത്തപ്പെട്ടു. എന്നാല്‍ രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖം അതായത് അഴിമതിയുടെ നിഴല്‍ അവര്‍ക്കു മേല്‍ പതിച്ചിരുന്നു. 

2018-ല്‍ അനാഥാലയ ട്രസ്റ്റുമായി ബന്ധപ്പെട്ട 252,000 ഡോളര്‍ തട്ടിയെടുത്തെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട നിലയില്‍ ഖാലിദ സിയ ജയിലിലായി. അനുയായികള്‍ ഇത് രാഷ്ട്രീയ പക തീര്‍ക്കലാണെന്ന് പറഞ്ഞു പ്രതിഷേധിച്ചു. പഴയ സെന്‍ട്രല്‍ ജയിലിലെ ഏക തടവുകാരിയായി അവരെ അടച്ചിടുകയും ചെയ്തു. ആരോഗ്യനില വഷളായപ്പോള്‍ 2020-ല്‍ വീട്ടുതടങ്കലില്‍ ചികിത്സാനുമതിയോടെ മോചനവും ലഭിച്ചു.

ഖാലിദ സിയ ഒരു വ്യക്തിയുടെ പേര് മാത്രമല്ല ബംഗ്ലാദേശിന്റെ ജനാധിപത്യസഞ്ചാരത്തിന്റെ ഒരു ഘട്ടം, ഒരുകാലത്തെ ശക്തമായ വനിതാ നേതൃത്തിന്റെ പ്രതീകംകൂടിയാണ്. ദേശത്തിന്റെ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ കേന്ദ്ര കഥാപാത്രം. അവരുടെ ജീവിതം ഉയര്‍ച്ചയും തകര്‍ച്ചയും ജനപിന്തുണയും വിവാദങ്ങളുമെല്ലാം ഒത്തുചേര്‍ന്ന ഒരു നിയന്ത്രിതമായ ദൃശ്യത്തിന്റെ ഭാഗമാണ്. ഇന്നത്ര വിമര്‍ശിച്ചാലും, ഒരു കാലത്ത് ബംഗ്ലാദേശിനെ മുന്നോട്ടു നയിച്ച ശക്തിയായിത്തന്നെ അവര്‍ ഓര്‍ക്കപ്പെടും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam