അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാന പദ്ധതി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് വലിയ പ്രതിസന്ധിയായി മാറുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ട്രംപിന്റെ സമാധാന നിര്‍ദ്ദേശങ്ങളില്‍ ഹമാസും ഇസ്രയേലും തമ്മിലുള്ള ചര്‍ച്ച ഈജിപ്തില്‍ പുരോഗമിക്കുമ്പോള്‍ ഇസ്രയേലില്‍ കാര്യങ്ങള്‍ നെതന്യാഹുവിന് തിരിച്ചടിയാകുകയാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സര്‍ക്കാരിന് പിന്തുണ നല്‍കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ ഒരുവശത്ത് ട്രംപിന്റെ പ്ലാനിനെതിരെ നിലപാട് കടുപ്പിക്കുമ്പോള്‍ മറുവശത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ 'ട്രംപ് പ്ലാന്‍' എത്രയും വേഗം നടപ്പാക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്. ഇല്ലെങ്കില്‍ സര്‍ക്കാരിനെ താഴെ ഇറക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രഖ്യാപനം. സംയുക്ത യോഗം ചേര്‍ന്ന ശേഷമാണ് ഇസ്രയേലിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വെല്ലുവിളി നടത്തിയത്.
നേരത്തെ കൂട്ടുകക്ഷി സര്‍ക്കാരിലെ തീവ്ര വലതുപക്ഷം ട്രംപ് പ്ലാനുമായി മുന്നോട്ടുപോയാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യമടക്കം ആലോചിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇരുവശത്ത് നിന്നും സമ്മര്‍ദ്ദം ശക്തമായതോടെ നെതന്യാഹു സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
യു.എസ് പദ്ധതിക്ക് സമ്മതം മൂളി ഹമാസിന് മുന്നില്‍ നെതന്യാഹു കീഴടങ്ങുന്നുവെന്ന വികാരമാണ് ഇസ്രയേല്‍ സര്‍ക്കാരിലെ തീവ്ര വലതുപക്ഷത്തിന്റെ അഭിപ്രായം. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതിയോട് യോജിക്കുന്ന നെതന്യാഹുവിന്റെ നിലപാടിനോട് വിയോജിച്ച് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ആദ്യം മുതലെ കടുത്ത നിലപാട് സ്വീകരിക്കുന്ന ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് നെതന്യാഹുവിനെതിരെ പടയൊരുക്കം തുടങ്ങിയിരിക്കുന്നത്.
ഇസ്രയേലിന് വലിയ വിപത്ത് വരുത്തിവെച്ച തീവ്രവാദ സംഘടനയായ ഹമാസിനെ ഉന്മൂലനം ചെയ്യണം, അല്ലാതെ അവരെ പുനരുജ്ജീവിപ്പിക്കുന്ന ഒരു സമാധാന കരാറും തങ്ങള്‍ അംഗീകരിക്കില്ലെന്നാണ് ബെന്‍ ഗ്വിര്‍ പരസ്യമായി നിലപാട് പ്രഖ്യാപിച്ചത്. അങ്ങനെ സംഭവിച്ചാല്‍ കൂട്ടുകക്ഷി സര്‍ക്കാരില്‍ തുടരണമോയെന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് പറഞ്ഞ ബെന്‍ ഗ്വിര്‍, സര്‍ക്കാരില്‍ നിന്ന് പിന്മാറുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്.
ബെന്‍ഗ്വിറിനൊപ്പം തന്നെ ഇസ്രയേല്‍ ധനമന്ത്രിയും മറ്റൊരു തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ നേതാവുമായ ബെസാലേല്‍ സ്‌മോട്രിച്ചും ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്കെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. ഗാസയിലെ ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് സ്‌മോട്രിച്ചിന്റെ മുന്നറിയിപ്പ്. ഇത് ഹമാസിന് ഊര്‍ജ്ജം നല്‍കുകയാകും ചെയ്യുകയെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
നെതന്യാഹു സര്‍ക്കാര്‍ താഴെ വീഴുമോ?
ബെന്‍ഗ്വിറിന്റെയും സ്‌മോട്രിച്ചിന്റെയും പാര്‍ട്ടികള്‍ കടുത്ത നിലപാടിലേക്ക് പോയാല്‍ ഗാസയിലെ ട്രംപിന്റെ 20 ഇന സമാധാന പദ്ധതി പാളുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ സജീവമാകുന്നത്. ഇതിനൊപ്പം തന്നെ നെതന്യാഹു സര്‍ക്കാരിന്റെ പതനത്തിലേക്ക് കാര്യങ്ങള്‍ എത്തുമോയെന്നതും പറയാനാകില്ല. ഇസ്രയേല്‍ പാര്‍ലമെന്റില്‍ ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത നെതന്യാഹു, സഖ്യകക്ഷികളുടെ പിന്തുണയിലാണ് ഭരണം തുടരുന്നത്.
120 സീറ്റുകളില്‍ 14 അംഗങ്ങളുടെ സ്‌മോട്രിച്ചിന്റെയും 13 എംപിമാരുള്ള ബെന്‍ ഗ്വിറിന്റെയും പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചാല്‍ നെതന്യാഹു സര്‍ക്കാരിന്റെ പതനം ഉറപ്പാണ്. 2026 ഒക്ടോബര്‍ വരെ കലാവധിയുള്ള നെതന്യാഹു സര്‍ക്കാരിനെ സംബന്ധിച്ചടുത്തോളം ഇത് വലിയ വെല്ലുവിളിയാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1