വർഗീയതയുടെ വിഷം വമിക്കുന്ന പല പ്രസ്താവനകളും പ്രസംഗങ്ങളും കേരളമൊട്ടാകെ വ്യാപിക്കുമ്പോൾ, ഇന്ത്യൻ റെയിൽവേ മതേതരത്വത്തിന്റെ അതിസുന്ദരമായ ഒരു ചുവടുവെപ്പിനൊരുങ്ങുന്നു.
ശബരി റെയിൽപ്പാതയെന്നാണ് പേരെങ്കിലും ആ പാത കടന്നുപോകുന്നത് രാമപുരം നാലമ്പലത്തിന്റെയും അൽഫോൻസാമ്മയുടെ ഓർമ്മകൾ നിറയുന്ന ഭരണങ്ങാനത്തിന്റെയും മണ്ണിലൂടെയാണെന്നത് നമ്മെ ഏറെ ആഹ്ലാദിപ്പിക്കുന്നു.
മൂന്നാറിന്റെ ടൂറിസം വികസനവും, പെരുമ്പാവൂർ കേന്ദ്രീകരിച്ചുള്ള പ്ലൈവുഡ് വ്യവസായ വികസനവും വാഴക്കുളത്തുള്ള കർഷകരുടെ പൈനാപ്പിൾ വിപണിയുടെ വികസനവും, അശമന്നൂരുള്ള നാളികേര കർഷകരുടെ നല്ല നാളുകളുമെല്ലാം ഈ നിർദ്ദിഷ്ട റെയിൽവേ വഴി ചൂളം വിളിച്ചെത്തും. അന്തരിച്ച പി.ടി. തോമസ് പാർലിമെന്റംഗമായിരിക്കെ തൊടുപുഴ വരെ എങ്കിലും ശബരിപാത എത്തിക്കാൻ കഠിനപരിശ്രമം നടത്തിയത് ഈ സന്ദർഭത്തിൽ കേരളം ആദരവോടെ അനുസ്മരിക്കേണ്ടതുണ്ട്.
തർക്കങ്ങളുടെ പാളങ്ങൾ രാഷ്ട്രീയ പൊല്ലാപ്പുകൾ...
1989ൽ വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ശബരി റെയിൽപ്പാത വേണമെന്ന ആവശ്യം അന്ന് എം.പി.യായിരുന്ന പി.ടി. തോമസാണ് ലോകസഭയിൽ അവതരിപ്പിച്ചത്. ഈ പദ്ധതിക്ക് കേന്ദ്രം അന്ന് അനുമതി നൽകുകയും ചെയ്തു. അന്ന് റെയിൽ പദ്ധതികളെല്ലാം നടപ്പാക്കിയിരുന്നത് റെയിൽവേയുടെ സ്വന്തം ചെലവിലായിരുന്നു. 111 കിലോമീറ്റർ റെയിൽപ്പാത നിർമ്മിക്കാൻ 530 കോടി രൂപയായിരുന്നു അന്നത്തെ എസ്റ്റിമേറ്റ്.
ഇതിനിടെ റെയിൽവേ ലൈനിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന്റെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്ന നിർദ്ദേശമുയർന്നു. ഒടുവിൽ 2017ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അക്കാര്യത്തിൽ തീരുമാനമായി. അതോടെ, കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ റെയിൽപ്പാതയ്ക്കായി മുടക്കുന്ന പണം ഉൾപ്പെടുത്തരുതെന്ന് കേരളവും, റിസർവ് ബാങ്കിനെ കൂടി ഉൾപ്പെടുത്തി റെയിൽവേയും സംസ്ഥാനവും ചേർന്നുള്ള ത്രികക്ഷി കരാർ വേണമെന്ന് കേന്ദ്രവും വാദിച്ചു.
ഇതോടെ പദ്ധതി വീണ്ടും തട്ടിൻ പുറത്തായി. ഇടതുഭരണം വന്നതോടെ മധ്യ കേരളത്തിന് ഏറെ ഗുണം ചെയ്യുന്ന ശബരി റെയിൽപ്പാതയ്ക്കു പകരം അവർ ലക്ഷ്യമിട്ടത് ശബരിമല വിമാനത്താവള നിർമ്മാണമായിരുന്നു.
ഡിജോ കാപ്പനും മനോജ് വക്കീലും ജിയോയും...
ശബരിമല റെയിൽപ്പാത നടപ്പാക്കാൻ അഹോരാത്രം പരിശ്രമിച്ച നിരവധി പേരുണ്ട്. പഴയ മൂവാറ്റുപുഴ ലോക സഭാംഗം പി.സി.തോമസ്, പൊതുപ്രവർത്തകനായ ഡിജോ കാപ്പൻ, ഇടുക്കി ലോകസഭയെ പ്രതിനിധീകരിച്ച എം.പി.മാർ, നിരവധി പ്രാദേശിക തദ്ദേശ സ്ഥാപന ഭാരവാഹികൾ, ശബരിമല റെയിൽ ആക്ഷൻ കമ്മിറ്റി നേതാക്കളായ ബാബു പോൾ, ജിയോ തുടങ്ങിയവരെല്ലാം ഈ പട്ടികയിൽപ്പെടും.
ഇവരിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെക്കൊണ്ട് റെയിൽപ്പാതയ്ക്ക് അനുകൂലമായ പ്രമേയം പാസാക്കിയെടുക്കാൻ ഓടി നടന്ന അഡ്വ. ആർ.മനോജിനെ പ്രത്യേകം ഓർമ്മിക്കണം, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ചാക്കോ അടക്കമുള്ളവരും ശബരി റെയിലിനുവേണ്ടി അണിയറയിൽ പ്രവർത്തിച്ചവരാണ്.
ഇപ്പോൾ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, ശബരി സമരസമിതി നേതാവ് ബാബു പോൾ, ഇടുക്കി എം.പി.യായ ഡീൻ കുര്യാക്കോസ്, ചാലക്കുടി എം.പി. ബെന്നി ബെഹ്നാൻ എന്നിവരുടെ സഹകരണവും പിന്തുണയും ഈ പദ്ധതി നടപ്പാക്കാൻ കാരണമാകുന്നുണ്ട്. ശബരിമല കേന്ദ്രീകരിച്ച് അയ്യപ്പ ഭക്തന്മാരുടെ ഒപ്പുകൾ ശേഖരിക്കാൻ മുൻകൈ എടുത്ത അനിയൻ എന്ന വ്യക്തിയെയും അനുമോദിക്കണം.
വിദേശത്തല്ല ഇവിടെ വേണം കൈനീട്ടാൻ...
എന്തിനും ഏതിനും വിദേശ വായ്പ എന്ന ചിന്താഗതി മാറ്റിവയ്ക്കേണ്ട ഒരു സംരംഭമായി ശബരി റെയിൽപ്പാതയെ നമുക്ക് മാറ്റാവുന്നതേയുള്ളൂ. കൊങ്കൺ റെയിൽപ്പാതയ്ക്കുവേണ്ടി സമാഹരിച്ച ഫണ്ടിനായി കേരളം 4 ശതമാനം നൽകിയിരുന്നു. ലോകമൊട്ടാകെയുള്ള അയ്യപ്പഭക്തന്മാരുടെ സാമ്പത്തിക പിന്തുണ തേടുന്നതോടൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഉദാരമായ സംഭാവനകൂടി കേരളത്തിന് സമാഹരിക്കാനാകും. പാലായും ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയുമെല്ലാം അൽഫോൻസാമ്മയോടുള്ള ഏറെ ഭക്തിയുള്ളവരാണ്.
ക്രൈസ്തവരുടെ സഹകരണവും 'ഭരണങ്ങാനം' വഴി കടന്നുപോകുന്ന ഈ റെയിൽപ്പാതയ്ക്കുവേണ്ടി അഭ്യർത്ഥിക്കാൻ എന്തിന് സർക്കാർ മടിക്കണം? മലയാറ്റൂർ കുരിശുമുടിയും, കാലടി, ആലുവ, രാമപുരം, ഏറ്റുമാനൂർ, അരുവിത്തുറ, എടത്വ, ചക്കുളത്തുകാവ് തുടങ്ങി എത്രയോ തീർത്ഥാടന കേന്ദ്രങ്ങളെയായിരിക്കും ഈ റെയിൽപ്പാത തൊടാൻ പോകുന്നതെന്ന ചിന്തയുണ്ടായാൽ മാത്രം മതി മതവൈവിധ്യങ്ങളുടെ മറ്റൊരു വർണ്ണക്കൊടിയുയർത്താൻ തക്ക രീതിയിൽ ശബരി റെയിൽ കഴിയുന്നത്ര വേഗം പൂർത്തിയാക്കാൻ.
മലയോരം തൊട്ട് കടലോരം വരെ...
റെയിൽവേയുടെ പുതിയ 'വിഷൻ' രാജ്യത്തെ എല്ലാ ജില്ലാ ഹെഡ്ക്വാർട്ടേഴ്സുകളിലേക്കും തീവണ്ടി സൗകര്യമുണ്ടാകണമെന്നതാണ്. ഇടുക്കിയുടെ ജില്ലാ ആസ്ഥാനം പൈനാവിലാണെങ്കിലും സർക്കാർ ഓഫീസുകൾ മിക്കതും തൊടുപുഴയിലാണ്. ശബരി റെയിൽ തൊടുപുഴ കടന്നുപോകുമ്പോൾ, ഇനിയും റെയിൽവേയുടെ ചൂളം വിളിയുയരാത്ത ഈ ജില്ലയ്ക്ക് ആശ്വാസമാകും. 1997-98ൽ ശബരി റെയിൽ 300 കോടി ഇതിനകം റെയിൽവേ ചെലവഴിച്ചു കഴിഞ്ഞു. അങ്കമാലിയിൽ നിന്ന് 8 കിലോ മീറ്റർ റെയിൽപ്പാളങ്ങളും നിർമ്മിച്ചിട്ടുണ്ട്.
കാലടി പാലത്തിനു മുകളിലായി 1 കിലോ മീറ്റർ നീളമുള്ള മേൽപ്പാലവും റെഡിയാണ്. പക്ഷെ പദ്ധതിവേണ്ട 303.5 ഹെക്ടറിൽ 24.04 ഹെക്ടർ ഭൂമി മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ. ശബരി റെയിൽപ്പാത വിഴിഞ്ഞം വരെ നീട്ടി അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് വികസിപ്പിക്കുകയും ചെയ്താൽ കേരളത്തിൽ തന്നെ 25 റെയിൽവേ സ്റ്റേഷനുകൾ നിർമ്മിക്കേണ്ടിവരും. ഇതോടെ കേരളത്തിലെ റെയിൽപ്പാതയുടെ നീളം 265 കിലോമീറ്റർ കൂടും. ഇപ്പോൾ കേരളത്തിൽ 2 റെയിൽവേ ഡിവിഷനുകളേയുള്ളൂ.
നിർദ്ദിഷ്ട റെയിൽ വികസനം നടപ്പായാൽ 3 ഡിവിഷനുകളാകും. റെയിൽവേയിൽ 3 ഡിവിഷനുകളുണ്ടായാലേ 'സോൺ' രൂപീകരിക്കാനാകു. നിരവധി വർഷങ്ങളായി കേരളാ റെയിൽവേ സോണിനുവേണ്ടി നിലവിളിച്ചുവരികയാണ്. കാരണം റെയിൽവേയുടെ ഫണ്ട് അലോട്ട്മെന്റ് സോൺ തിരിച്ചാണ്. കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ വരുമാനം റെയിൽവേയ്ക്ക് ലഭിക്കുന്നതെങ്കിലും ഫണ്ടെല്ലാം കൃത്യമായി ചെന്നൈ സോൺ തട്ടിയെടുക്കുകയാണ് പതിവ്.
ഭൂമി വിട്ടുകൊടുക്കാൻ മടിക്കേണ്ട...
റെയിൽവേയ്ക്ക് ഭൂമി വിട്ടുകൊടുക്കുന്നത് ഇപ്പോഴത്തെ സ്ഥലവിലയനുസരിച്ച് ജനങ്ങൾക്ക് ലാഭകരമാണ്. സംസ്ഥാന സർക്കാരിന്റെ ന്യായവിലയുടെ മൂന്നിരട്ടി വില റെയിൽവേ നൽകും. കെട്ടിടങ്ങൾ താമസക്കാർക്ക് പൊളിച്ചെടുക്കാം. മമതാ ബാനർജി റെയിൽവേ മന്ത്രിയായിരിക്കെ, റെയിൽവേയ്ക്ക് ഭൂമി വിട്ടുകൊടുക്കുന്ന കുടുംബത്തിലെ ഒരാൾക്ക് റെയിൽവേയിൽ തന്നെ ജോലി നൽകുമെന്ന വാഗ്ദാനവും ജനങ്ങൾക്ക് ഗുണകരമാണ്.
ഒരു നാടിന്റെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുന്നത് പുരോഗതിയുടെ സൂചകമാണ്. 1979ൽ കേരളത്തിൽ ഉണ്ടായിരുന്നത് 1,15,000 വാഹനങ്ങളും 14,000 കിലോമീറ്റർ റോഡുമായിരുന്നു. ഇന്ന് വാഹനങ്ങളുടെ എണ്ണം 1 കോടി 60 ലക്ഷം കവിഞ്ഞിട്ടുണ്ട്. റോഡുകളുടെ ദൈർഘ്യമാകട്ടെ 40,000 കിലോമീറ്ററേ എത്തിയിട്ടുള്ളൂ. സുരക്ഷിതമായ യാത്രയ്ക്ക് ട്രെയിൻ അനുയോജ്യമാണെങ്കിലും മധ്യകേരളത്തിന് ഈ യാത്രാ സൗകര്യം ഇപ്പോഴും പൂർണ്ണമായും ലഭ്യമല്ല. ശബരി റെയിൽപ്പാത തീർച്ചയായും ഈ കുറവ് പരിഹരിക്കും.
നിലമ്പൂരും കപ്പലും കത്തുന്നുണ്ട്, പക്ഷെ...
നിലമ്പൂരിൽ വർഗീയ കൂട്ടുകെട്ടെന്നു ഇരുപക്ഷവും ആരോപിക്കുന്നുണ്ട്. കിട്ടാത്ത മണവാട്ടിയുടെ വൈരൂപ്യത്തെക്കുറിച്ച് ഇരുപക്ഷവും പറയട്ടെ. പക്ഷെ കടലിലെ തീക്കപ്പലിന്റെ കാര്യം അങ്ങനെയല്ല. ആഗോളതല ബന്ധങ്ങളും യാത്രകളുമില്ലതെ മലയാളിക്ക് ഇന്ന് ജീവിക്കാനാവില്ല. സെപ്തംബർ 15ന് വന്നെത്തുന്ന ഓണത്തിനുള്ള റെഡിമെയ്ഡ് സദ്യയുമായി കപ്പലുകൾ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റി യാത്ര പുറപ്പെട്ടു കഴിഞ്ഞു.
ആവശ്യത്തിന് വിമാനങ്ങളില്ലാതെ എയറിൽ നിൽക്കുകയാണ് വിമാന ഗതാഗതം. പഴകിയ കപ്പലുകളും കാലപ്പഴക്കമേറിയ വിമാനങ്ങളും മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ സ്വസ്ഥത കെടുത്തുമോ? കടലിൽ പരന്നൊഴുകുന്ന വിഷ മാലിന്യങ്ങൾ തീരദേശ ജനതയുടെ അന്നം മുട്ടിക്കാം.
1000 രൂപയും 6 കിലോ അരിയുമെന്ന 'ഓട്ടയടയ്ക്കൽ' അവരുടെ അരവയർ നിറയ്ക്കാൻ പോലും തികയില്ല. കടലിൽ നിന്നും കടലിനക്കരെ നിന്നും 'വിദേശ നാണ്യ' മെത്തിക്കുന്ന മത്സ്യബന്ധനത്തൊഴിലാളികളെയും പ്രവാസികളെയും കരുണയോടെ കാണാൻ ഭരണകൂടം ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം.
ആന്റണി ചടയമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1