ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ 15 അടി നീളമുള്ള മുതലയുടെ വയറില്‍ നിന്ന് കാണാതായ ബിസിനസുകാരന്റെ ശരീര അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ദൗര്‍ഭാഗ്യകരമായ ഈ സംഭവം ആഗോളതലത്തില്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കയിലെ കോമതി നദിയില്‍ കാണാതായ 59 കാരനായ ബിസിനസുകാരന്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റയുടേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങളാണ് മുതലയുടെ വയറ്റില്‍ നിന്ന് കണ്ടെടുത്തത്. ഇദ്ദേഹത്തെ മുതല പിടികൂടിയതാകാം എന്ന സംശയത്തെത്തുടര്‍ന്നാണ് തിരച്ചില്‍ ശക്തമാക്കിയത്. ഏപ്രില്‍ 28 നാണ് ഗൗട്ടെങ്ങില്‍ നിന്നുള്ള ബിസിനസുകാരനായ ബാറ്റിസ്റ്റയെ കാണാതായത്. കനത്ത വെള്ളപ്പൊക്കത്തിനിടെ കോമതി നദിയിലെ പാലം കടക്കാന്‍ ശ്രമിക്കവേ ഇദ്ദേഹത്തിന്റെ ഫോര്‍ഡ് റേഞ്ചര്‍ വാഹനം ഒഴുക്കില്‍പ്പെടുകയായിരുന്നു. പിറ്റേദിവസം വാഹനം കണ്ടെത്തിയെങ്കിലും ബാറ്റിസ്റ്റയെ കണ്ടെത്താനായില്ല.
തിരച്ചിലിനൊടുവില്‍ ഏകദേശം 15 അടി നീളമുള്ള കൂറ്റന്‍ മുതലയെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു. മുതലയുടെ വലിപ്പവും പ്രദേശം എത്തിപ്പെടാന്‍ പ്രയാസമുള്ളതുമായതിനാല്‍ അതിനെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്താണ് ജനവാസ മേഖലയില്‍ നിന്നും മാറ്റിയത്. വന്യജീവി വിദഗ്ധരുടെയും ഫോറന്‍സിക് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മുതലയെ കൊന്ന് പരിശോധിച്ചപ്പോഴാണ് അതിന്റെ വയറ്റില്‍ നിന്ന് മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇത് കാണാതായ ബിസിനസുകാരന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലെ നദീതീരങ്ങളിലും ഫാമുകള്‍ക്ക് സമീപവും ഇത്തരം മുതലകളുടെ ആക്രമണം വര്‍ധിച്ചുവരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് നൈല്‍ ക്രോക്കഡൈല്‍ വിഭാഗത്തില്‍പ്പെട്ട മുതലകള്‍ മനുഷ്യര്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
ഈ സംഭവം ദക്ഷിണാഫ്രിക്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വന്യജീവി സങ്കേതങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
