ബെയ്ജിംഗ്: അപസ്മാരത്തിന് ചികിത്സ തേടിയെത്തിയ ചൈനീസ് സ്വദേശിയുടെ പരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. വാങ് ടിയാന്‍ക്വിങ് എന്ന ചൈനീസ് സ്വദേശിയുടെ തലയ്ക്കുള്ളില്‍ 23 വര്‍ഷമായി ഒരു വെടിയുണ്ട ഇരിപ്പുണ്ടായിരുന്നു എന്ന അവിശ്വസനീയമായ കണ്ടെത്തലാണ് പുറത്ത് വന്നത്.
2011 ലാണ് വാങ് വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടറെ കാണുന്നത്. പരിശോധനയുടെ ഭാഗമായി നടത്തിയ സിടി സ്‌കാനിലാണ് ഡോക്ടര്‍മാരെയും വാങ്ങിനെയും ഒരുപോലെ ഞെട്ടിച്ച ആ കാഴ്ച കണ്ടത്. വാങ്ങിന്റെ തലച്ചോറിന്റെ വലതുഭാഗത്തായി ഒരു വെടിയുണ്ട തറച്ചിരിക്കുന്നു. ഇത്രയും കാലം ഈ വെടിയുണ്ട തലയ്ക്കുള്ളില്‍ ഇരുന്നിട്ടും വാങ് അത് തിരിച്ചറിഞ്ഞില്ല എന്നതായിരുന്നു ഡോക്ടര്‍മാരെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയത്. ഏകദേശം 23 വര്‍ഷത്തോളമായി വാങ് ഈ വെടിയുണ്ടയുമായാണ് നടന്നിരുന്നത്.
ഡോക്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി തന്റെ പഴയകാലം തിരഞ്ഞപ്പോഴാണ് 1988-ല്‍ നടന്ന ഒരു സംഭവം വാങ് ഓര്‍ത്തെടുത്തത്. അന്ന് വീടിന് സമീപം നടന്നുപോകുമ്പോള്‍ തലയില്‍ പെട്ടെന്ന് എന്തോ വന്നിടിക്കുന്നതായി അദ്ദേഹത്തിന് തോന്നിയിരുന്നു. ആരോ കല്ലെറിഞ്ഞതാണെന്നോ അല്ലെങ്കില്‍ തെറ്റാലി ഉപയോഗിച്ച് വെടിവെച്ചതാണെന്നോ കരുതി അന്ന് മുറിവിന് പ്രാഥമിക ചികിത്സ തേടി. എന്നാല്‍ തലയ്ക്കുള്ളില്‍ ഉണ്ടയുണ്ടെന്ന് അന്ന് ആരും തിരിച്ചറിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു. വിദഗ്ധരുടെ നിഗമനപ്രകാരം, വളരെ കുറഞ്ഞ വേഗതയില്‍ വന്ന വെടിയുണ്ടയായതിനാലാണ് തലയോട്ടി തകര്‍ത്ത് ഉള്ളിലേക്ക് കയറിയെങ്കിലും വലിയ പരിക്കുകള്‍ ഉണ്ടാക്കാതിരുന്നത്. തലച്ചോറിലെ പ്രധാന ഭാഗങ്ങളെ ബാധിക്കാത്ത രീതിയില്‍ ഒരു സുരക്ഷിത മേഖലയിലാണ് ഇത് തറച്ചുനിന്നത്. രക്തസ്രാവം കുറവായതിനാലും ഉണ്ടയ്ക്ക് സ്ഥാനചലനം സംഭവിക്കാത്തതിനാലും വര്‍ഷങ്ങളോളം വാങ് യാതൊരു ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നില്ല.
തലച്ചോറിലെ കോശങ്ങളില്‍ വെടിയുണ്ട ചെലുത്തിയ സമ്മര്‍ദ്ദമാണ് വാങ്ങിന് അപസ്മാരം ഉണ്ടാകാന്‍ കാരണം. തലച്ചോറിന്റെ ആഴത്തിലുള്ള ഭാഗത്തായതിനാല്‍ ഈ ഉണ്ട നീക്കം ചെയ്യുന്ന ശസ്ത്രക്രിയ അതീവ അപകടകരമാണെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
