കഠ്മണ്ഡു: നേപ്പാളില്‍ കനത്ത നാശം വിതച്ച മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ 579 ആയി ഉയര്‍ന്നു. പ്രളയത്തില്‍ ഒലിച്ചുപോയ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതും മറ്റൊരു ഹിമതടാകം കൂടി പൊട്ടിയേക്കാമെന്ന ഭീതിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. നിലവില്‍ 1924 പേരെ കാണാനില്ലെന്നാണ് നേപ്പാള്‍ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രദേശത്തെ ജലനിരപ്പ് ഉയര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെന്ന് നാഷനല്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. നേപ്പാള്‍ അതിര്‍ത്തിയിലെ ഹിമാലയന്‍ മലനിരകളില്‍ നിന്ന് കൂറ്റന്‍ മഞ്ഞുപാളി അടര്‍ന്നു വീണതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് നേപ്പാളും ചൈനയും സ്ഥിരീകരിച്ചിട്ടുണ്ട്.
നുവാകോട്ട്, ഗോര്‍ഖ, തനാഹുന്‍, ചിത്വാന്‍, നവല്‍പാര്‍സി, ദാഡിങ് തുടങ്ങിയ മേഖലകളെല്ലാം പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നു. റസുവ ജില്ലയിലുള്ളവരുടെ മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ക്ക് അകലെയുള്ള ഭൊട്ടെകോസി നദിയുടെ തീരങ്ങളില്‍ നിന്നാണ് കണ്ടെടുത്തത്. മോര്‍ച്ചറികള്‍ നിറഞ്ഞതോടെ മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദുരന്തത്തില്‍ ഇന്ത്യക്കാരായ 320 പേരെ കാണാതായതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. മേഖലയില്‍ കുടുങ്ങിയെന്ന് സംശയിക്കുന്ന 66 മലയാളികളില്‍ 58 പേരും സുരക്ഷിതരാണെന്നും കാണാതായ എട്ടു മലയാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും നോര്‍ക്ക അറിയിച്ചു. അതേസമയം ചൈനയുടെ ഭാഗത്തുള്ള 400 ഓളം ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദം ശക്തമായതോടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വിദേശസഹായം സ്വീകരിക്കാന്‍ നേപ്പാള്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. സ്വന്തം സുരക്ഷാ വിഭാഗങ്ങളെ മാത്രം ഉപയോഗിച്ച് ദൗത്യം നടത്താനായിരുന്നു ആദ്യ തീരുമാനമെങ്കിലും പ്രതിസന്ധി രൂക്ഷമായതോടെ നിലപാട് മാറ്റുകയായിരുന്നു. ഇന്ത്യ, ചൈന, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ടണല്‍ റെസ്‌ക്യൂ, ഡിഎന്‍എ പരിശോധന എന്നിവയില്‍ പങ്കാളികളാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
