മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് ശൈത്യകാലത്ത് കയറ്റുമതി ചെയ്യുന്ന സ്ട്രോബെറി സാധാരണ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽക്കുന്നുവെന്ന യുഎസ് വാണിജ്യ വകുപ്പിന്റെ പ്രാഥമിക കണ്ടെത്തലിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി മെക്സിക്കൻ സർക്കാർ.
മെക്സിക്കൻ കമ്പനികൾ സാധാരണ വിലയേക്കാൾ 3.37 ശതമാനം മുതൽ 5.28 ശതമാനം വരെ കുറഞ്ഞ വിലയ്ക്കാണ് സ്ട്രോബെറി അമേരിക്കയിൽ വിൽക്കുന്നതെന്നാണ് യുഎസ് വാണിജ്യ വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. കമ്പനികളെ ആശ്രയിച്ച് ശരാശരി വിലവ്യത്യാസം 4.83 ശതമാനമാണെന്നും മെക്സിക്കൻ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
മെക്സിക്കൻ സ്ട്രോബെറി കയറ്റുമതിക്കെതിരെ 2025 ഡിസംബർ 31നാണ് കേസിന് തുടക്കമായത്. ഫ്ലോറിഡയിലെ സ്ട്രോബെറി കർഷകർ യുഎസ് വാണിജ്യ വകുപ്പിനും അന്താരാഷ്ട്ര വ്യാപാര കമ്മീഷനും (ITC) പരാതി നൽകുകയായിരുന്നു. മെക്സിക്കോയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് സ്ട്രോബെറി ഇറക്കുമതി ചെയ്യുന്നതിനെതിരെ അധിക തീരുവ ഏർപ്പെടുത്തണമെന്നായിരുന്നു ആവശ്യം.
യുഎസ് നടപടി മെക്സിക്കോയിലെ ഏകദേശം 5,000 സ്ട്രോബെറി കർഷകരെ ബാധിച്ചേക്കും. ഇവരിൽ 97 ശതമാനവും 10 ഹെക്ടർ (25 ഏക്കർ) വരെ ഭൂമിയുള്ള ചെറുകിട, ഇടത്തരം കർഷകരാണ്. സ്ട്രോബെറി കൃഷിയുമായി ബന്ധപ്പെട്ട ഏകദേശം 1.51 ലക്ഷം തൊഴിലുകളെയും നടപടി ബാധിക്കാനിടയുണ്ട്.
2025ൽ മെക്സിക്കോ 2.63 ലക്ഷം മെട്രിക് ടൺ സ്ട്രോബെറിയാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. ഇതിന്റെ ആകെ മൂല്യം ഏകദേശം ഒരു ബില്യൺ ഡോളറായിരുന്നു.
അമേരിക്കൻ വാണിജ്യ വകുപ്പിന്റെ നടപടിയെ തുടർന്ന് അന്തിമ തീരുമാനം വരുന്നതുവരെ ഉൽപാദകരുമായും കയറ്റുമതിക്കാരുമായും ചേർന്ന് നടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് മെക്സിക്കൻ സർക്കാർ അറിയിച്ചു. അന്താരാഷ്ട്ര വ്യാപാര കമ്മീഷന്റെ അന്തിമ തീരുമാനം 2027ന്റെ തുടക്കത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്കൻ വാണിജ്യ വകുപ്പ് ഉപയോഗിച്ച മാനദണ്ഡങ്ങൾ ലോക വ്യാപാര സംഘടനയുടെ (WTO) ആന്റി-ഡമ്പിങ് കരാറിനും യുഎസ്-മെക്സിക്കോ-കാനഡ കരാറിലെ (USMCA) വ്യവസ്ഥകൾക്കും യോജിക്കുന്നതല്ലെന്നും മെക്സിക്കൻ സർക്കാർ ആരോപിച്ചു.
കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിലൂടെ അമേരിക്കൻ വിപണിയിലെ പ്രാദേശിക കർഷകർക്ക് ഉണ്ടാകുന്ന ആഘാതം ചൂണ്ടിക്കാട്ടിയാണ് യുഎസ് അധികൃതർ അന്വേഷണം നടത്തുന്നത്. എന്നാൽ യുഎസ് വാണിജ്യ വകുപ്പിന്റെ പ്രാഥമിക കണ്ടെത്തലിനെ മെക്സിക്കോ ശക്തമായി എതിർക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
