വാഷിംഗ്ടണ്‍: സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ യാതൊരു കാരണവശാലും അറസ്റ്റ് ചെയ്യില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നെതന്യാഹു ന്യൂയോര്‍ക്കിലെത്തുമ്പോള്‍ അറസ്റ്റ് ചെയ്‌തേക്കാമെന്ന മേയര്‍ സൊഹ്‌റാന്‍ മംദാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശക്തമായ പ്രതികരണവുമായി ട്രംപ് രംഗത്തെത്തിയത്.തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
ഇസ്രായേല്‍ പ്രധാനമന്ത്രിയെ ഒരു തരത്തിലും അമേരിക്കയില്‍ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം കുറിച്ചു. അരനൂറ്റാണ്ടോളമായി അമേരിക്കന്‍ സൈനികരെ കൊലപ്പെടുത്തുകയും ആയിരക്കണക്കിന് നിരപരാധികളായ പ്രതിഷേധക്കാരെ വധിക്കുകയും ചെയ്ത ഇറാനിയന്‍ ഭരണകൂടത്തിനെതിരായ പോരാട്ടത്തിലാണ് നെതന്യാഹുവെന്നും, യഥാര്‍ത്ഥത്തില്‍ അറസ്റ്റ് ചെയ്യപ്പെടേണ്ടത് ഇറാനെ വിനാശത്തിലേക്ക് തള്ളവിട്ട ഭരണാധികാരികളാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ വാറന്റ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് സിറ്റി ലീഗല്‍ ഡിപ്പാര്‍ട്ട്മെന്റുമായി ചര്‍ച്ച നടത്തുകയാണെന്ന് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നെതന്യാഹു യുദ്ധക്കുറ്റവാളിയാണെന്നും അദ്ദേഹത്തിന്റെ സ്ഥാനം ഹേഗിലെ അന്താരാഷ്ട്ര കോടതിയിലാണെന്നുമായിരുന്നു മംദാനിയുടെ വാദം. എന്നാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ കങ്കാരു കോടതിയെന്ന് വിശേഷിപ്പിച്ച ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, മംദാനിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
സ്വന്തം നഗരത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം പബ്ലിസിറ്റിക്ക് വേണ്ടിയാണ് മംദാനി ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതെന്ന് ഇസ്രായേല്‍ പ്രതികരിച്ചു. 2023 ഒക്ടോബര്‍ 7 ലെ ഹമാസ് ആക്രമണത്തെത്തുടര്‍ന്ന് ഗാസയില്‍ നടത്തിയ സൈനിക നടപടികളില്‍ യുദ്ധക്കുറ്റങ്ങളും വംശഹത്യയും ആരോപിച്ചാണ് 2024 നവംബറില്‍ നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
