വാഷിംഗ്ടൺ: അമേരിക്കയിൽ വിദേശ പ്രൊഫഷണലുകൾക്ക് ജോലി നൽകുന്നതിനുള്ള എച്ച്-1ബി വിസ നിയമങ്ങൾ പരിഷ്‌കരിക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. വിദേശ തൊഴിലാളികളെ നിയമിക്കുന്നത് കമ്പനികൾക്ക് കൂടുതൽ ബാധ്യതയാക്കുന്ന രീതിയിൽ അവരുടെ മിനിമം ശമ്പള പരിധി കുത്തനെ ഉയർത്താനാണ് നീക്കം.
പുതിയ നിർദ്ദേശപ്രകാരം സാൻ ഫ്രാൻസിസ്‌കോയിൽ ഒരു എൻട്രി ലെവൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് എച്ച്1ബി വിസ ലഭിക്കണമെങ്കിൽ കുറഞ്ഞത് $162,000 (ഏകദേശം 1.35 കോടി രൂപ) വാർഷിക ശമ്പളം നൽകണം. ഇത് നിലവിലുള്ളതിനേക്കാൾ 30% കൂടുതലാണ്.
ന്യൂയോർക്കിൽ ശമ്പള പരിധി $132,000 ആയും ഡാളസിൽ $113,000 ആയും ഉയരും. കുറഞ്ഞ ശമ്പളത്തിന് വിദേശികളെ നിയമിക്കുന്നത് വഴി അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നു.
ഈ പരിഷ്‌കാരം നടപ്പിലായാൽ അമേരിക്കയിലെ പ്രമുഖ കമ്പനികൾക്ക് ആദ്യ വർഷം മാത്രം 18 ബില്യൺ ഡോളറിന്റെ അധിക ബാധ്യതയുണ്ടാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മൂന്ന് വർഷത്തിനുള്ളിൽ ഇത് 43 ബില്യൺ ഡോളറായി ഉയർന്നേക്കാം. ഐടി മേഖലയ്ക്ക് പുറമെ മെഡിസിൻ, ഫിനാൻസ്, ഗവേഷണം തുടങ്ങിയ മേഖലകളെയും ഇത് ദോഷകരമായി ബാധിക്കും.
അമേരിക്കൻ സർവ്വകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദേശ വിദ്യാർത്ഥികളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക. ഉയർന്ന ശമ്പളം നൽകേണ്ടി വരുന്നത് കാരണം തുടക്കക്കാരെ നിയമിക്കാൻ കമ്പനികൾ മടിച്ചേക്കും.
ഇത് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല തുടങ്ങിയവർ മുൻപ് ഉപയോഗപ്പെടുത്തിയ തൊഴിൽ പാതയെ ഇല്ലാതാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തൊഴിൽ വിപണിയിലെ ചൂഷണം ഒഴിവാക്കാനും അതിദഗ്ധരായ തൊഴിലാളികളെ മാത്രം രാജ്യത്തേക്ക് കൊണ്ടുവരാനും ഈ മാറ്റം സഹായിക്കുമെന്നാണ് അനുകൂലിക്കുന്നവരുടെ വാദം.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
