വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും അത്യാധുനികമായ സൈനിക ശക്തിയാണ് അമേരിക്കയുടേതെങ്കിലും, ഇറാനിലും ഉക്രൈനിലും നടക്കുന്ന യുദ്ധങ്ങൾ പുതിയൊരു പാഠമാണ് നൽകുന്നത്.അതായത് അത്യാധുനിക ആയുധങ്ങളേക്കാൾ കുറഞ്ഞ ചെലവിൽ നിർമ്മിക്കുന്ന ഡ്രോണുകളും മിസൈലുകളും യുദ്ധക്കളത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നുവെന്ന്.
അമേരിക്കയുടെ ഇറാൻ യുദ്ധത്തിൽ കൃത്രിമബുദ്ധി (AI) ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വലിയ നാശനഷ്ടങ്ങൾ വരുത്തുന്നുണ്ടെങ്കിലും, ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നത് അമേരിക്കയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നു.
ദശലക്ഷക്കണക്കിന് ഡോളർ വിലയുള്ള മിസൈലുകൾ ഉപയോഗിച്ചാണ് വെറും പതിനായിരങ്ങൾ മാത്രം വിലയുള്ള ഇറാന്റെ ഡ്രോണുകളെ അമേരിക്ക വെടിവെച്ചിടുന്നത്. ഇത് ഒരു 'ഫോർമുല വൺ' കാർ ഉപയോഗിച്ച് ഒരു പഴയ കാറിനെ നേരിടുന്നതിന് തുല്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യുദ്ധത്തിന്റെ ആദ്യ ആറ് ദിവസങ്ങളിൽ മാത്രം 11 ബില്യൺ ഡോളറിലധികം (ഏകദേശം 91,000 കോടി രൂപ) അമേരിക്കയ്ക്ക് ചിലവായി.
നാല് വർഷമായി തുടരുന്ന ഉക്രൈൻ യുദ്ധം ആധുനിക യുദ്ധതന്ത്രങ്ങളെ പൂർണ്ണമായും മാറ്റിമറിച്ചു. കുറഞ്ഞ ചിലവിൽ നിർമ്മിക്കുന്ന ഡ്രോണുകളാണ് ഇപ്പോൾ യുദ്ധക്കളത്തിൽ കൂടുതൽ നാശനഷ്ടങ്ങൾ വരുത്തുന്നത്. വെറും 1,000 ഡോളർ (ഏകദേശം 83,000 രൂപ) മാത്രം ചിലവുള്ള 'P1-Sun' എന്ന ഡ്രോൺ ഉപയോഗിച്ച് ഉക്രൈൻ റഷ്യൻ ആയുധങ്ങളെ നേരിടുന്നു. ഉക്രൈൻ ഇപ്പോൾ പ്രതിവർഷം 70 ലക്ഷം ഡ്രോണുകൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മുൻ സി.ഐ.എ ഡയറക്ടർ ഡേവിഡ് പെട്രായസ് വ്യക്തമാക്കി.
അത്യാധുനിക മിസൈലുകളുടെ നിർമ്മാണം മന്ദഗതിയിലാണ്. ഉദാഹരണത്തിന്, പാട്രിയറ്റ് മിസൈലുകളുടെ ഉത്പാദനം പ്രതിവർഷം 2,000 എണ്ണത്തിൽ എത്തിക്കാൻ 2030 വരെ കാത്തിരിക്കേണ്ടി വരും. ഡ്രോൺ കൂട്ടങ്ങളെ (Swarms) നേരിടാൻ മൈക്രോവേവ് ആയുധങ്ങൾ പോലുള്ള പുതിയ സാങ്കേതികവിദ്യകൾ ആവശ്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചെലവ് കുറഞ്ഞ യുദ്ധമുറകളിലേക്ക് അമേരിക്കയും മാറുകയാണ്. ഇറാന്റെ 'ഷാഹേദ്' ഡ്രോണുകളുടെ മാതൃകയിൽ 'ലൂക്കാസ്' (LUCAS) എന്ന ഡ്രോൺ അമേരിക്കയും വികസിപ്പിച്ചു കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
