ഏവരെയും ഞെട്ടിക്കുന്ന ഒരു ത്രില്ലർ സിനിമയ്ക്ക് തുല്യമായ ജീവിതയാത്രയാണ് ജെഫ്രി എപ്സ്റ്റീന്റേത്. അമേരിക്കയിൽ ശതകോടീശ്വരനായി വളർന്ന്, ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരിൽ ലോകത്തെ ഞെട്ടിച്ച വിവാദ വ്യക്തിയായി മാറിയ വ്യവസായിയായിരുന്നു എപ്സ്റ്റീൻ. കോടീശ്വരന്മാർക്കായി വിരുന്നുകളും ആഡംബര നിശാപാർട്ടികളും സംഘടിപ്പിച്ചിരുന്ന അദ്ദേഹം, പിന്നീട് സെലിബ്രിറ്റികളുടെയും ഉന്നത രാഷ്ട്രീയ നേതാക്കളുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന ഗുരുതര ആരോപണങ്ങളിലാണ് അഴിക്കുള്ളിലായത്.
2008-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക തൊഴിലിന് പ്രേരിപ്പിച്ചെന്ന കുറ്റം സമ്മതിച്ചതോടെ എപ്സ്റ്റീൻ ആദ്യമായി അറസ്റ്റിലായി. എന്നാൽ വെറും 13 ദിവസങ്ങൾക്കുശേഷം ഇയാൾ ജയിൽ മോചിതനായി. പിന്നീട് 2019 ജൂലൈയിൽ, പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയെന്ന കേസിൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ അതേ വർഷം ഓഗസ്റ്റിൽ ജയിലറയിൽ എപ്സ്റ്റീൻ മരിച്ച നിലയിൽ കാണപ്പെട്ടു. ജയിലധികൃതരുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം ആത്മഹത്യയാണെന്നാണ് വിലയിരുത്തൽ, എങ്കിലും മരണത്തെച്ചൊല്ലിയുള്ള ദുരൂഹതകൾ ഇന്നും നിലനിൽക്കുന്നു.
എപ്സ്റ്റീന്റെ മരണത്തിന് പിന്നാലെ, അദ്ദേഹവുമായി ബന്ധമുള്ളവർക്കെതിരായ നിരവധി നിയമനടപടികൾ നിർത്തിവെച്ചതായും ആരോപണമുണ്ട്. യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പോപ്പ് ഗായകൻ മൈക്കൽ ജാക്‌സൺ, നടൻ അലക് ബാല്ഡ്വിൻ, ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീൻ, ബ്രിട്ടീഷ് രാജകുടുംബാംഗമായ ആൻഡ്രൂ രാജകുമാരൻ തുടങ്ങിയവർ എപ്സ്റ്റീന്റെ കോൺടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന പ്രമുഖരിൽ ചിലരെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
ലൈംഗിക അടിമകളായി പെൺകുട്ടികളെ ചൂഷണം ചെയ്തതിന്റെ തെളിവുകളെന്ന് പറയപ്പെടുന്ന ചിത്രങ്ങളും മൊഴികളും പുറത്തുവന്നത് ആഗോളതലത്തിൽ വലിയ ഞെട്ടലുണ്ടാക്കി. അമേരിക്ക വീണ്ടും ട്രംപിന്റെ നേതൃത്വത്തിലായതോടെ, ‘എപ്സ്റ്റീൻ ഫയലുകൾ’ പുറത്തുവിടണമെന്ന ആവശ്യം വീണ്ടും ശക്തമായി.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട ആഘോഷരാവുകളിലെ ട്രംപിന്റെ ചിത്രങ്ങൾ പുതിയ സംശയങ്ങൾക്കും ആരോപണങ്ങൾക്കും വഴിവെച്ചതോടെയാണ്, ശക്തമായ സമ്മർദങ്ങൾക്കൊടുവിൽ എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
