മൊണ്ടാന: കരടിപ്പിടുത്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അമേരിക്കൻ വേട്ടക്കാരന്റെ കഥ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. നിമിഷനേരം കൊണ്ട് എടുത്ത ധീരമായ ഒരു തീരുമാനമാണ് ചേസ് ഡെൽവോ എന്ന 26കാരന്റെ ജീവൻ രക്ഷിച്ചത്.
അമേരിക്കയിലെ മൊണ്ടാനയിൽ സഹോദരനൊപ്പം വേട്ടയാടുന്നതിനിടെയാണ് ചേസ് ഏകദേശം 180 കിലോയോളം ഭാരമുള്ള ഒരു ഗ്രിസ്‌ലി കരടിയുടെ മുന്നിൽപ്പെട്ടത്.
മഞ്ഞും കാറ്റും നിറഞ്ഞ കാലാവസ്ഥയിൽ, ഉറങ്ങിക്കിടക്കുകയായിരുന്ന കരടിയുടെ തൊട്ടടുത്തെത്തും വരെ ചേസിന് അതിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഉറക്കമുണർന്ന കരടി പെട്ടെന്ന് തന്നെ ചേസിനെ ആക്രമിച്ചു.
കരടി ചേസിന്റെ തല കടിച്ചുപിടിക്കുകയും കാലിൽ കടിച്ചു കുലുക്കി വായുവിലേക്ക് എറിയുകയും ചെയ്തു. മരണം മുന്നിൽ കണ്ട നിമിഷമായിരുന്നു അത്.
ആ പരിഭ്രാന്തിക്കിടയിലും തന്റെ മുത്തശ്ശി പണ്ട് നൽകിയ ഒരു ഉപദേശം ചേസ് ഓർത്തെടുത്തു. വലിയ മൃഗങ്ങൾക്ക് വായയുടെ ഉള്ളിൽ സ്പർശിച്ചാൽ ഓക്കാനം വരുന്ന പ്രവണത ഉണ്ടെന്നതായിരുന്നു അത്.
രണ്ടാമതും ആക്രമിക്കാൻ വന്ന കരടിയുടെ വായിലേക്ക് ചേസ് തന്റെ വലതുകൈ ആഞ്ഞു തള്ളിക്കയറ്റി. ഇതോടെ അസ്വസ്ഥത അനുഭവപ്പെട്ട കരടി പെട്ടെന്നുതന്നെ ചേസിനെ വിട്ട് ഓടിപ്പോയി.
തലയിലും കാലിലും ഗുരുതരമായി പരിക്കേറ്റ ചേസിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറിലധികം തുന്നിക്കെട്ടുകൾ വേണ്ടിവന്നെങ്കിലും അദ്ദേഹം സുരക്ഷിതനായി തിരിച്ചെത്തി.
'അതൊരു കരടിയുടെ കുറ്റമല്ല, ഞാനതിനെ പേടിപ്പിച്ചതുകൊണ്ടാണ് അത് ആക്രമിച്ചത്. എന്നെപ്പോലെ തന്നെ ആ കരടിയും പേടിച്ചിരുന്നു,' എന്നായിരുന്നു ആശുപത്രി കിടക്കയിൽ വെച്ച് ചേസ് പ്രതികരിച്ചത്.
മരണത്തെ മുഖാമുഖം കണ്ടിട്ടും കരടിയെ കുറ്റപ്പെടുത്താത്ത ചേസിന്റെ മനസ്സിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
