ന്യൂഹേവന്‍: യുഎസിലെ കണക്റ്റിക്കട്ട് സംസ്ഥാനത്ത് എടിഎം മെഷീനുകള്‍ ഹാക്ക് ചെയ്ത് ലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്ത കേസില്‍ നാല് വെനിസ്വേലന്‍ സ്വദേശികളെ ഫെഡറല്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. ജാക്ക്‌പോട്ടിങ് എന്ന അത്യാധുനിക കവര്‍ച്ചാ രീതിയിലൂടെ അഞ്ച് ലക്ഷത്തിലധികം ഡോളര്‍ ഇവര്‍ കവര്‍ന്നതായാണ് കേസ്.
യൂക്ലിഡ്‌സ് മൊറേനോ ഇറ്റാനാരെ (28), വില്യം റിക്കാര്‍ഡോ ഫ്‌ലോറസ് (49), ആല്‍ബര്‍ട്ടോ ജോസ് ഫ്രൈറ്റസ് ആര്‍വില്ല (41), ലൂയിസ് ജോസ് ഫ്രൈറ്റസ് ആര്‍വില്ല (38) എന്നിവരെയാണ് എഫ്ബിഐയും (എആക) യുഎസ് അറ്റോര്‍ണി ഓഫീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. യുഎസിലെ നോര്‍ത്ത് കരോലിന, ന്യൂയോര്‍ക്ക്, മസാച്യുസെറ്റ്‌സ് എന്നിവിടങ്ങളില്‍ താമസിച്ച് വരികയായിരുന്നു ഈ വെനിസ്വേലന്‍ പൗരന്മാര്‍.
2025 ഓഗസ്റ്റ് 8 നും ഓഗസ്റ്റ് 18 നും ഇടയിലാണ് പ്രതികള്‍ കണക്റ്റിക്കട്ടിലെ ഹൈവേകള്‍ കേന്ദ്രീകരിച്ച് പരമ്പര കവര്‍ച്ചകള്‍ നടത്തിയത്. എടിഎം മെഷീനുകളുടെ സുരക്ഷാ കവചം തകര്‍ത്ത്, പ്രത്യേക ഹാര്‍ഡ്വെയറോ പ്രോഗ്രാമുകളോ ഘടിപ്പിച്ച് മെഷീനുകളില്‍ നിന്ന് പണം തനിയെ പുറത്തേക്ക് വരിപ്പിക്കുന്ന രീതിയാണ് ഇവര്‍ പ്രയോഗിച്ചത്. ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാതെ നേരിട്ട് എടിഎം മെഷീനെ തന്നെ നിയന്ത്രിക്കുന്ന രീതിയാണിത്.
കണക്റ്റിക്കട്ടിലെ മില്‍ഫോര്‍ഡ്, ഫെയര്‍ഫീല്‍ഡ്, ബ്രാന്‍ഫോര്‍ഡ്, മാഡിസണ്‍, ഡാരിയന്‍ എന്നിവിടങ്ങളിലെ എട്ട് എടിഎമ്മുകളില്‍ നിന്നായി ഇവര്‍ 529,220 ഡോളര്‍ കവര്‍ന്നു. എന്നാല്‍ ആന്‍സോണിയയിലെ ഒന്‍പതാമത്തെ എടിഎമ്മില്‍ ആധുനിക സുരക്ഷാ സോഫ്റ്റ്വെയര്‍ ഉണ്ടായിരുന്നതിനാല്‍ കവര്‍ച്ചാ ശ്രമം പരാജയപ്പെടുകയായിരുന്നു.
മണിക്കൂറുകളോളം എടിഎം കൗണ്ടറുകളില്‍ ചിലവഴിച്ചാണ് പ്രതികള്‍ പണം തട്ടിയെടുത്തത്. സംഘത്തിലെ ആല്‍ബര്‍ട്ടോ എടിഎം മെഷീന്‍ തുറന്ന് കമ്പ്യൂട്ടര്‍ ഭാഗങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ ലൂയിസ് കാവല്‍ നിന്നു. തുടര്‍ന്ന് മറ്റു പ്രതികള്‍ മാറിമാറി വന്ന് പണം സഞ്ചിയിലാക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ പലതവണ ഇവര്‍ വസ്ത്രങ്ങള്‍ മാറി ഒരേ എടിഎമ്മില്‍ തന്നെ എത്തിയതായും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കവര്‍ച്ചാ സ്വത്ത് സംസ്ഥാനം കടത്തല്‍, ഗൂഢാലോചന എന്നീ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതികള്‍ക്ക് 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
