ഇറാനിലെ ഒരു സൈനിക കേന്ദ്രത്തിന് നേരെ അമേരിക്ക വീണ്ടും ആക്രമണം നടത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് വ്യാഴാഴ്ച തുടക്ക വ്യാപാരത്തിൽ എണ്ണവില ഏകദേശം 2 ശതമാനം ഉയർന്നതായി റിപ്പോർട്ട്. മൂന്ന് മാസമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും ചർച്ച നടത്തുന്നതിനിടെയാണ് സംഘർഷം വീണ്ടും രൂക്ഷമായത്.
ബ്രെന്റ് ക്രൂഡ് എണ്ണവില ബാരലിന് 1.90 ഡോളർ ഉയർന്ന് 96.19 ഡോളറിലെത്തി. അമേരിക്കൻ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് എണ്ണവില 1.73 ഡോളർ ഉയർന്ന് 90.41 ഡോളറിലെത്തി.
അതേസമയം അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള ധാരണയിലേക്ക് നീങ്ങുന്നുവെന്ന പ്രതീക്ഷയെ തുടർന്ന് കഴിഞ്ഞ സെഷനിൽ ഇരു സൂചികകളും 5 ശതമാനത്തിലധികം ഇടിഞ്ഞ് ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു.
അമേരിക്കൻ സൈന്യം ഇറാനിൽ പുതിയ ആക്രമണം നടത്തിയതായി ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ അറിയിച്ചു. അമേരിക്കൻ സൈന്യത്തിനും ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പൽഗതാഗതത്തിനും ഭീഷണിയാണെന്ന് കരുതിയിരുന്ന സൈനിക കേന്ദ്രമാണ് ലക്ഷ്യമിട്ടത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
“എണ്ണവിതരണം ഇപ്പോഴും പരിമിതമാണ്. പ്രധാന പ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല,” എന്ന് എഎൻസെഡ് കൊമോഡിറ്റി സ്ട്രാറ്റജിസ്റ്റ് ഡാനിയൽ ഹൈൻസ് കുറിപ്പിൽ വ്യക്തമാക്കി.
അമേരിക്കയിൽ കഴിഞ്ഞ ആഴ്ച ക്രൂഡ് ഓയിൽ ശേഖരം 28 ലക്ഷം ബാരൽ കുറഞ്ഞതായി അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട് കണക്കുകൾ വ്യക്തമാക്കുന്നു. തുടർച്ചയായി ആറാം ആഴ്ചയാണ് എണ്ണ ശേഖരം കുറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
