കാലിഫോര്‍ണിയ/ കോട്ടയം: കാലിഫോര്‍ണിയയില്‍ മലയാളി യുവതികളായ അഞ്ജനയും ആന്‍ മേരി മാത്യുവും ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തരാകാതെ ഇവരുടെ നാട്ടിലെ ബന്ധുക്കളും സുഹൃത്തുക്കളും. അടുത്ത സുഹൃത്തായ അനില എന്ന യുവതി തന്നെയാണ് ക്രൂരമായ കൊലപാതകം നടത്തിയത് എന്ന വിവരമാണ് കുടുംബത്തെ കൂടുതല്‍ തളര്‍ത്തുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.
ഒരേ ഫ്‌ളാറ്റ് സമുച്ചയത്തില്‍ താമസിച്ചിരുന്ന മൂവരും വര്‍ഷങ്ങളായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നവരാണ്. സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് പ്രദേശത്തെ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തില്‍ മൂവരും ഒന്നിച്ചാണ് പങ്കെടുത്തതെന്നും അതിനുശേഷം ഒരുമിച്ച് സിനിമയ്ക്ക് പോയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങളോ തര്‍ക്കങ്ങളോ ഉള്ളതായി ഇവര്‍ കുടുംബാംഗങ്ങളോട് സംസാരിച്ചിരുന്നില്ല.
ഫ്‌ളാറ്റിലെ മുറിയില്‍ വെച്ച് ആന്‍ മേരിയെ കൊലപ്പെടുത്തിയ ശേഷം, അഞ്ജനയെ താഴേക്ക് വിളിച്ചുവരുത്തി കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങള്‍. തൃശൂര്‍ മണ്ണുത്തി മുടിക്കോട് സ്വദേശിനിയായ അഞ്ജന (35) കഴിഞ്ഞ ആറുവര്‍ഷമായി കാലിഫോര്‍ണിയയില്‍ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. ഭര്‍ത്താവ് വിജീഷ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആന്‍ മേരി മാത്യു കോട്ടയം ചിങ്ങവനം സ്വദേശി ജേക്കബിന്റെ ഭാര്യയാണ്.
കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പ്രാദേശിക പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള തുടര്‍നടപടികള്‍ക്കായി ബന്ധുക്കള്‍ നോര്‍ക്ക വഴി യു.എസ് എംബസിയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
