ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് അത്യാധുനിക അമേരിക്കന്‍ ഡ്രോണ്‍ അന്തര്‍വാഹിനി ഇറാന്‍ പിടിച്ചെടുത്തു. ഡ്രോണ്‍ പരിശോധിച്ച് റിവേഴ്സ് എഞ്ചിനീയറിംഗിലൂടെ സാങ്കേതികവിദ്യ ചോര്‍ത്താനും സ്വന്തമായി സമാനമായ ഡ്രോണുകള്‍ വികസിപ്പിക്കാനും ഇറാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രതിരോധ വകുപ്പായ പെന്റഗണിനും ഡ്രോണ്‍ നിര്‍മ്മാതാക്കളായ ആന്‍ഡൂറിനും വലിയ തിരിച്ചടിയായിരിക്കുകയാണ് ഈ സംഭവം.
ഡൈവ്-എല്‍ഡി എന്ന പ്രമുഖ ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ വാഹനമാണ് ഇറാന്റെ പിടിയിലായത്. മനുഷ്യ സഹായമില്ലാതെ ദിവസങ്ങളോളം കഠിനമായ സാഹചര്യങ്ങളില്‍ ദീര്‍ഘദൂര നിരീക്ഷണ ദൗത്യങ്ങള്‍ നടത്താന്‍ ശേഷിയുള്ളതാണ് ഈ പുതിയ തലമുറ സൈനിക ഡ്രോണ്‍. എന്നാല്‍ യന്ത്രത്തകരാര്‍ മൂലം പ്രവര്‍ത്തനരഹിതമായ പഴയ മോഡലാണിതെന്നും സംഭവത്തിന് വലിയ പ്രാധാന്യമില്ലെന്നും വ്യക്തമാക്കി യു.എസ് നാവികസേനയും ആന്‍ഡൂറില്‍ കമ്പനിയും വിഷയം നിസാരവത്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഡ്രോണിന്റെ സോഫ്റ്റ്‌വെയറിനുള്ളില്‍ പ്രത്യേക പ്രതിരോധ സംവിധാനങ്ങള്‍ ഉള്ളതിനാല്‍ ഇറാന് യാന്ത്രിക രൂപകല്‍പ്പന മാത്രമേ ചോര്‍ത്താനാകൂ എന്നാണ് അമേരിക്കന്‍ സൈനിക വിദഗ്ധര്‍ അവകാശപ്പെടുന്നത്. എങ്കിലും സ്വന്തം ഡ്രോണ്‍ ഡിസൈനുകള്‍ മെച്ചപ്പെടുത്താന്‍ ഇത് ഇറാനെ സഹായിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2011 ല്‍ യു.എസിന്റെ ആര്‍ക്യു-170 സെന്റിനല്‍ സ്റ്റെല്‍ത്ത് ഡ്രോണ്‍ പിടിച്ചെടുത്തപ്പോഴും ഇറാന്‍ റിവേഴ്സ് എഞ്ചിനീയറിംഗിലൂടെ സ്വന്തം ഡ്രോണുകള്‍ നിര്‍മ്മിച്ചിരുന്നു.
അതിനിടെ സംഭവത്തെ തുടര്‍ന്ന് എക്‌സിലൂടെ അമേരിക്കയ്‌ക്കെതിരെ ഇറാന്‍ പരിഹാസവും പ്രചാരണവും ശക്തമാക്കിയിട്ടുണ്ട്. 'മീന്‍വലയില്‍ പ്ലാസ്റ്റിക് കുപ്പി കുടുങ്ങുന്നത് പോലെയാണ് ഡ്രോണ്‍ പിടിച്ചെടുത്തത്' എന്ന് ഘാനയിലെ ഇറാന്‍ എംബസി കുറിച്ചു. ഹോര്‍മുസ് കടലിടുക്കിലെ തങ്ങളുടെ സൈനിക ആധിപത്യം വ്യക്തമാക്കാനാണ് ഇറാന്‍ ഈ സാഹചര്യം പ്രയോജനപ്പെടുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
